ബെംഗളൂരു: ആന്ധ്രയിൽ ക്ഷേത്രത്തിൽ മതിൽ തകർന്നുവീണുണ്ടായ അപകടത്തിൽ എട്ട് പേർക്ക് ദാരുണാന്ത്യം. നിരവധി പേർക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം രാത്രിയിൽ ആണ് സംഭവം.
വിശാഖപട്ടണത്തിന് അടുത്ത് സിംഹാചലം ലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രത്തിലാണ് അപകടം സംഭവിച്ചത്. ഇന്നലെ ക്ഷേത്രത്തിൽ ചന്ദനോത്സവം എന്ന പ്രധാനപ്പെട്ട ഉത്സവം നടക്കുകയായിരുന്നു.
അതിനിടെയാണ് ടിക്കറ്റ് കൗണ്ടറിന് അടുത്ത് ഉള്ള മതിൽ ഇടിഞ്ഞു വീണത്. മതിൽ തകർന്ന് വീണതിനെ തുടർന്ന് ആളുകൾ പരിഭ്രാന്തിയോടെ ചിതറി ഓടിയതും ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയെന്ന് രക്ഷാപ്രവർത്തകർ പറയുന്നു.
അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റവരെ വിശാഖപട്ടണം കിങ് ജോർജ് ആശുപത്രിയിലേക്ക് മാറ്റി.പ്രദേശത്ത് രക്ഷാ പ്രവർത്തനം തുടരുകയാണ്.
സ്ഥലത്ത് ഇന്നലെ രാത്രി കനത്ത മഴ പെയ്തിരുന്നു. മരിച്ചവരിൽ 4 സ്ത്രീകളും രണ്ട് പുരുഷന്മാരും ഉൾപ്പെടുന്നു.
Discussion about this post