ജീവിതവും മരണവും മുഖാമുഖം കണ്ട് നവജാതശിശുവും അമ്മയും: ദൈവദൂതരായി 108 ആംബുലന്‍സ് ജീവനക്കാര്‍

ആലപ്പുഴ: ജീവിതത്തിന്റെയും മരണത്തിന്റെ മുഖാമുഖത്ത് അമ്മയ്ക്കും നവജാതശിശുവിനും രക്ഷകരായി 108 ആംബുലന്‍സ് ജീവനക്കാര്‍. അമ്പലപ്പുഴ അര്‍ബന്‍ ഹെല്‍ത്ത് ട്രെയിനിങ് സെന്ററിലെ 108 ആംബുലന്‍സ് ജീവനക്കാരായ ഡ്രൈവര്‍ ഷിജി, സ്റ്റാഫ് നഴ്സ് ഫിറോസ്ഖാന്‍ എന്നിവരാണ് ദൈവദൂതരായി എത്തിയത്.

ശനിയാഴ്ച രാവിലെയാണ് അമ്പലപ്പുഴ അര്‍ബന്‍ ഹെല്‍ത്ത് ട്രെയിനിങ് സെന്ററിലെ 108 ആംബുലന്‍സ് ജീവനക്കാരായ ഇരുവര്‍ക്കും കണ്‍ട്രോള്‍ റൂമില്‍ നിന്ന് സന്ദേശമെത്തിയത്. കഞ്ഞിപ്പാടം വൈശ്യം ഭാഗത്ത് യുവതി പ്രസവിച്ച് പൊക്കിള്‍ക്കൊടി ബന്ധം വേര്‍പെടുത്താതെ കിടക്കുന്നുവെന്ന വിവരം ലഭിച്ചത്.

ഇതറിഞ്ഞ ഷിജിയും ഫിറോസ്ഖാനും ഡെലിവറി കിറ്റുമായി വെറും ഏഴ് മിനിറ്റ് കൊണ്ടാണ് സംഭവസ്ഥലത്തെത്തിയത്. വീട്ടില്‍ ചെന്നപ്പോള്‍ ദയനീയ കാഴ്ചക്കാണ് ഇവര്‍ സാക്ഷ്യം വഹിച്ചത്. പൊക്കിള്‍ക്കൊടി ബന്ധം മുറിയാതെ ചോരയില്‍ കുളിച്ചു കിടക്കുകയാണ് യുവതി.

തൊട്ടടുത്തുള്ള രണ്ട് സ്ത്രീകള്‍ ഇവിടെയുണ്ടായിരുന്നെങ്കിലും ഇവര്‍ക്ക് കാഴ്ചക്കാരായി നില്‍ക്കാനേ കഴിഞ്ഞുള്ളൂ. സ്റ്റാഫ് നഴ്സ് ഫിറോസ് ഖാന്‍ ഉടന്‍ തന്നെ അകത്തു കയറി പൊക്കിള്‍ക്കുടി മുറിച്ച് ഇരുവരെയും ആംബുലന്‍സില്‍ കയറ്റി.

ഈ സമയത്താണ് യുവതിയുടെ ഭര്‍ത്താവെത്തുന്നത്. പുറത്തു പോയിരുന്ന ഭര്‍ത്താവിനെ തനിക്ക് പ്രസവ വേദനയുണ്ടെന്ന് യുവതി ഫോണിലൂടെ പറഞ്ഞിരുന്നു. ബൈക്കില്‍ വരുമ്പോള്‍ ഭാര്യയുടെ ഫോണെടുത്ത് സംസാരിച്ചതിന് പോലീസ് പിടികൂടുകയും ചെയ്തിരുന്നു. ഇതിനു ശേഷം വീട്ടിലെത്തിയപ്പോഴാണ് ഭാര്യ പ്രസവിച്ച വിവരം അറിയുന്നത്.

പിന്നീട് ഭര്‍ത്താവിനെയും കൂടി ആംബുലന്‍സില്‍ കയറ്റി ഷിജിയും ഫിറോസ് ഖാനും യുവതിയേയും കുട്ടിയേയും മെഡിക്കല്‍ കോളേജാശുപത്രിയിലെത്തിച്ചു. എട്ടാം മാസത്തിലാണ് യുവതിയുടെ പ്രസവം നടന്നത്. ചങ്ങനാശേരി സ്വദേശികളായ ദമ്പതികള്‍ വാടകയ്ക്കാണ് കഴിയുന്നത്. യുവതിയുടെ രണ്ടാം പ്രസവമായിരുന്നു ഇത്.

Exit mobile version