മലപ്പുറം: അന്ന് രാജഭരണ കാലത്ത് നിളയുടെ തീരത്ത് അരങ്ങേറിയിരുന്ന വാശിയേറിയ പകിട കളി പോരാട്ടത്തെ പുതിയ കാലത്തേക്ക് പറിച്ചുനട്ട് വള്ളുവനാട്ടിലെ ഒരു കൂട്ടം ചെറുപ്പക്കാർ. മലപ്പുറം കാടാമ്പുഴയ്ക്ക് സമീപത്തെ പറപ്പൂരിലെ യുവാക്കളുടെ കൂട്ടായ്മയായ രസിക് പറപ്പൂരാണ് അഖില കേരള പകിടകളി ടൂർണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്. രണ്ടാം തവണയാണ് കേരളത്തിലെ പകിട കളിക്കാരെ മുഴുവൻ പങ്കെടുപ്പിച്ചുകൊണ്ട് രസിക് പറപ്പൂർ ടൂർണമെന്റ് നടത്തുന്നത്. ഡിസംബർ ഏഴിന് പറപ്പൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന് സമീപമാണ് പകിട കളി ടൂർണമെന്റ് ആരംഭിച്ചത്. വിവിധ ജില്ലകളിലെ ടീമുകളെ ഉൾപ്പെടുത്തികൊണ്ടുള്ള പോരാട്ടം മൂന്നാം റൗണ്ടും കഴിഞ്ഞ് സെമിയിലേക്ക് അടുക്കുകയാണ്. എല്ലാ ശനിയാഴ്ചയുമാണ് പകിട കളി മത്സരങ്ങളുടെ ഓരോ റൗണ്ടുകളും നടക്കുന്നത്. 48 ടീമുകൾ മാറ്റുരയ്ക്കാനെത്തിയതോടെയാണ് ടീമുകളുടേയും മത്സരങ്ങളുടേയും ബാഹുല്യം കാരണം ടൂർണമെന്റ് നാലാമത്തെ മാസത്തേക്ക് നീണ്ടത്. ആദ്യ റൗണ്ടിൽ എല്ലാ ശനിയാഴ്ചയും എട്ട് ടീമുകൾ വീതമാണ് ഏറ്റുമുട്ടിയത്.
വിവിധ ജില്ലകളിൽ നിന്നായി എത്തിയ ടീമുകളിൽ പഴയ തലമുറയിലുള്ളവരും പുതിയ തലമുറയിലുള്ളവരും ഉൾപ്പെടുന്നു. പഴയ തലമുറയുടെ മത്സരാവേശത്തെയും പോരാട്ടമികവിനേയും തല്ലിക്കെടുത്താൻ യുവാക്കൾക്ക് നന്നായി വിയർക്കേണ്ടി വരുന്ന കാഴ്ചയും സ്ഥിരമാണ്. പകിടയെ എണ്ണം പറഞ്ഞ് വീഴ്ത്തുന്നതാണ് മത്സരത്തിലെ ആവേശകരമായ ഭാഗം. പകിടക്കുരും രണ്ടും മണ്ണിൽ കിടന്ന് ഉരുളുമ്പോഴുള്ള ആരവം ലഹരിയാക്കിയാണ് മത്സരം മുന്നോട്ട് പോകുന്നത്. ശനിയാഴ്ചകളിൽ വൈകുന്നേരം ആരംഭിക്കുന്ന മത്സരങ്ങൾ മിക്കതും തിങ്കളാഴ്ച വരെ നീണ്ടുപോകാറുണ്ട്.
രാജഭരണ കാലത്ത് ദേശങ്ങളുടെ അഭിമാന പോരാട്ടമായിരുന്നു പകിട കളി. നൂറ്റാണ്ടുകളുടെ ചരിത്രം പറയാനുണ്ട് ഈ പകിട കളങ്ങൾക്ക്. മത്സര കളത്തിൽ നാല് കൊമ്പുകളിലായി ചെസിനെ ഓർമ്മിപ്പിക്കുന്ന തരത്തിൽ 96 കള്ളികളാണ് ഉണ്ടാവുക. രണ്ട് ടീമുകൾക്കുമായി 16 ചൂതുകളുമുണ്ട്. വാഴയിലയുടെ തണ്ടാണ് ചൂതിനായി വെട്ടിയെടുക്കുക. എട്ടു ചൂതുകൾ കൊമ്പു ചുറ്റി പഴം വീണാൽ കളി ജയിക്കും.
ഇരു ടീമുകൾ ഏറ്റുമുട്ടുന്ന മത്സരത്തിൽ വിജയിയെ കാണാൻ ചിലപ്പോൾ ഒന്നു മുതൽ മൂന്ന് ദിവസങ്ങൾ വരെ എടുക്കും. ടീമുകളിലുള്ളവർ ഓരോരുത്തരായി മാറിമാറിയാണ് പകിട എറിയുക. പിച്ചള, ഓട് തുടങ്ങിയ ലോഹങ്ങളിൽ വാർത്തെടുക്കുന്നതാണ് അകം പൊള്ളയായ പകിടകുരു. നാല് വശങ്ങളുള്ള അറ്റം ഉരുണ്ട ദീർഘ ചതുരാകൃതിയാണ് പകിടയ്ക്ക്. ഒരു വശത്ത് ചിഹ്നങ്ങൾ ഒന്നുമുണ്ടാകില്ല. ഒന്ന്, രണ്ട്, മൂന്ന് എന്നിങ്ങനെ പകിടകളിൽ കുത്തുകളുണ്ടാകും. പകിടകൾ ഉരുട്ടി നിലത്തിടുമ്പോൾ അക്കമുള്ള ഭാഗമാണ് വീഴുന്നതെങ്കിൽ തായമെന്നും രണ്ടു പകിടകളും അടയാളമില്ലാത്ത ഭാഗമായി വീണാൽ വാരമെന്നും പറയുന്നു. വീഴുന്ന അക്കങ്ങൾക്ക് അനുസരിച്ചാണ് വരച്ചിരിക്കുന്ന കളത്തിലെ കരുക്കൾ നീക്കുക. വാരം വീണാൽ വിജയമായാണ് കണക്കാക്കുക. അത് 12ന് തുല്യമാണ്. പകിട പകിട പന്ത്രണ്ട് എന്ന ശൈലിയും പകിട കളിയിൽ നിന്നുണ്ടായതാണ്.
പകിട കളിയിൽ പ്രഗത്ഭരായിരുന്ന മുൻതലമുറയിൽ നിന്നും പാഠങ്ങൾ ഹൃദിസ്ഥമാക്കി കളത്തിലേക്കിറങ്ങുന്ന യുവ തലമുറ ഒരു കാലഘട്ടത്തെ തന്നെയാണ് പുനരുജ്ജീവിപ്പിക്കുന്നത്.
Discussion about this post