ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ്പ് കേസ്; പോലീസിന് നിര്‍ണായക തെളിവുകള്‍ ലഭിച്ചു

നേരത്തെ വെടിവെയ്പ്പ് കേസുമായി ബന്ധപ്പെട്ട് അധോലോക നായകന്‍ രവി പൂജാരിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു

കൊച്ചി: പനമ്പള്ളി നഗറിലുള്ള നടി ലീന മരിയ പോളിന്റെ ബ്യൂട്ടിപാര്‍ലറില്‍ നടന്ന വെടിവെയ്പ്പ് കേസില്‍ പോലീസിന് നിര്‍ണായക തെളിവുകള്‍ ലഭിച്ചു. പ്രതികളുടേതെന്ന് കരുതുന്ന ടെലിഫോണ്‍ രേഖകളാണ് പോലീസിന് ലഭിച്ചത്. മുംബൈയില്‍ നിന്ന് വിളിച്ച ഫോണ്‍ കോളുകളുടേതാണ് രേഖകള്‍. ഫോണ്‍കോള്‍ രേഖകള്‍വെച്ച് പോലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.

നേരത്തെ വെടിവെയ്പ്പ് കേസുമായി ബന്ധപ്പെട്ട് അധോലോക നായകന്‍ രവി പൂജാരിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് ലീനയുടെ ഉടമസ്ഥതയില്‍ ഉള്ള ബ്യൂട്ടിപാര്‍ലറില്‍ വെടിവെപ്പുണ്ടായത്. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ആക്രമണം നടത്തിയത്. 2013ല്‍ കാനറാ ബാങ്കില്‍ നിന്ന് 19കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതിയാണ് ലീന.

അതേ സമയം ബ്യൂട്ടിപാര്‍ലറിലെ ആക്രമണത്തിന് മുന്‍പ് 25കോടി രൂപ ആവശ്യപ്പെട്ട് നടി ലീനയ്ക്ക് ഫോണ്‍ കോള്‍ വന്നിരുന്നു. അധോലോക നായകന്‍ രവി പൂജാരിയുടെ പേരിലാണ് ഫോണ്‍ കോള്‍ വന്നത്. പണം നല്‍കാതെ ഇരുന്ന ലീന ഇക്കാര്യം പോലീസിലും അറിയിച്ചിരുന്നു.

Exit mobile version