തിരുവനന്തപുരം:സോണിയ ഗാന്ധിക്ക് താൻ വീണ്ടും കത്തെഴുതിയിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. പ്രചരിക്കുന്ന വാർത്തകൾ വസ്തുത വിരുദ്ധമാണ്. അശോക് ചവാൻ സമിതിയുമായി നിസ്സഹകരിച്ചിട്ടില്ല. റിപ്പോർട്ട് അയച്ചിട്ടുണ്ടെന്നും മുല്ലപ്പള്ളി. എഐസിസിയെ രാജി വയ്ക്കാനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.
കോൺഗ്രസ് പരാജയങ്ങളിൽ നിന്ന് തിരിച്ചുവന്നിട്ടുള്ള പാർട്ടിയാണ് വിഭാഗീയത രൂക്ഷമെന്ന രീതിയിൽ വാർത്ത കൊടുക്കരുത്. ഒറ്റക്കെട്ടായി പാർട്ടിയെ മുന്നോട്ട് കൊണ്ടുപോകും. മനോവീര്യം തകർക്കാൻ വാർത്ത നൽകരുത്. ഗ്രൂപ്പ് മാനേജർ എന്ന പദപ്രയോഗം ശരിയല്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.തന്റെ രാജിസന്നദ്ധത രാജിക്കത്തായി പരിഗണിച്ച് വൈകാതെ കെപിസിസി അധ്യക്ഷസ്ഥാനം ഒഴിയാൻ അനുവദിക്കണമെന്നതാണ് മുല്ലപ്പളളിയുടെ ആവശ്യം. നടപടികൾ പൂർത്തിയാക്കി പുതിയ അധ്യക്ഷനെ ഉടൻ നിയമിക്കണമെന്നും മുല്ലപ്പളളി രാമചന്ദ്രൻ ഹൈകമാൻഡിനോട് ആവശ്യപ്പെട്ടു.
താനിപ്പോഴും അധ്യക്ഷസ്ഥാനത്ത് സാങ്കേതികാർത്ഥത്തിൽ മാത്രമാണ് തുടരുന്നത്. ഈ നിലയിൽ ഇനിയും മുന്നോട്ട് പോകുന്നതിന് ബുദ്ധിമുട്ടുണ്ടെന്ന നിലപാടിലാണ് അദ്ദേഹം. ഹൈക്കമാൻഡ് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാത്തത് കാലുവാരൽ ഭയന്നിട്ടാണെന്നും മുല്ലപ്പളളി കേന്ദ്രനേതൃത്വത്തോട് വ്യക്തമാക്കിയിരുന്നു.
Discussion about this post