ന്യൂഡല്‍ഹി: മോഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എഴുത്തുകാരി അരുന്ധതി റോയ് രംഗത്ത്. മുന്‍ സര്‍ക്കാരുകള്‍ പതിറ്റാണ്ടുകളോളം അത്ഭുതകരമായി നടപ്പാക്കി കൊണ്ടിരുന്നതിനെ മോഡി ബാലാകോട്ടില്‍ നടത്തിയ വീണ്ടു വിചാരമില്ലാത്ത പ്രീ എംപ്റ്റീവ് വ്യോമാക്രമണത്തോടെ ഇല്ലാതാക്കി എന്നായിരുന്നു അരുന്ധതിയുടെ ആരോപണം.
ഒറ്റയടിക്ക് ഇന്ത്യയുടെ നട്ടെല്ല് തകര്‍ത്ത പ്രധാനമന്ത്രിയെ നമുക്ക് താങ്ങാനാവില്ല. ചരിത്രത്തില്‍ ആരെങ്കിലും ഇത് ചെയ്തിട്ടുണ്ടോ? രാജ്യം ഭീരകമായ പ്രതിസന്ധി നേരിടുമ്പോള്‍ അടുത്തത് എന്ത് ചെയ്യണമെന്ന തീരുമാനം സൈന്യത്തിന് വിടുകയാണെന്ന് അനായാസമായി പ്രഖ്യാപിച്ച പ്രധാനമന്ത്രിയെ നമുക്ക് നിലനിര്‍ത്താനാവില്ലെന്നും ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഏതെങ്കിലും ഒരു രാഷ്ട്രത്തലവന് ഇങ്ങനെ ചെയ്തതായി ചരിത്രത്തിലുണ്ടോയെന്നും അരുന്ധതി ചോദിച്ചു. മോഡി പോവുക തന്നെ വേണം. വഴക്കടിക്കുന്നതും ഭിന്നിപ്പിക്കുന്നതുമായ സര്‍ക്കാരുകള്‍ വന്നാല്‍ അത് ഒരു പ്രശ്നമേയല്ല. അതാണ് ജനാധിപത്യത്തിന്റെ സാരാംശം. അരുന്ധതി പറഞ്ഞു.
‘കാശ്മീരിലേത് ‘ആഭ്യന്തര വിഷയം’ ആണ് എന്ന് ഊന്നിപ്പറഞ്ഞുകൊണ്ട് 1947 മുതല്‍ തന്നെ കാശ്മീരിലെ സംഘര്‍ഷം അന്താരാഷ്ട്ര മധ്യസ്ഥതയിലൂടെ പരിഹരിക്കാമെന്ന ഏതൊരു നിര്‍ദ്ദേശത്തോടും അമര്‍ഷത്തോടെയാണ് ഇന്ത്യന്‍ ഭരണകൂടം പ്രതികരിച്ചിരുന്നത്.
പാകിസ്താനെ തിരിച്ചടിയ്ക്കാന്‍ പ്രേരിപ്പിച്ചതിലൂടെ, ചരിത്രത്തില്‍ ആദ്യമായി പരസ്പരം ബോംബാക്രമണം നടത്തുന്ന രണ്ട് ആണവ ശക്തികളായി ഇന്ത്യയേയും പാകിസ്താനേയും മാറ്റിത്തീര്‍ത്തതിലൂടെ, മോഡി കാശ്മീര്‍ തര്‍ക്കത്തെ അന്താരാഷ്ട്രവല്‍ക്കരിച്ചു. ഭൂമിയിലെ ഏറ്റവും അപകടകരമായ ഇടമാണ് കാശ്മീരെന്നും ആണവയുദ്ധത്തിന്റെ അനിയന്ത്രിതമായ ഒരു കേന്ദ്രമാണ് അവിടെയെന്നും മോഡി ലോകത്തെ കാണിച്ചു കൊടുത്തു.’അരുന്ധതി പറഞ്ഞു.
കാശ്മീര്‍ താഴ്വരയില് ആദില്‍ അഹമ്മദ് ദറിനേപ്പോലെ യുദ്ധത്തിലേക്ക് ജനിച്ചുവീണ നൂറല്ല, ആയിരക്കണക്കിന് ചെറുപ്പക്കാരുണ്ട്, അവര്‍ സ്വാതന്ത്യത്തിന് വേണ്ടി ജീവന് ത്യജിക്കാന്‍ സന്നദ്ധരായാണ്. ഏത് ദിവസവും മറ്റൊരു ആക്രമണം സംഭവിക്കാം, പുല്‍വാമയിലേതിനേക്കാള്‍ ദാരുണമായതോ അതിനേക്കാള്‍ തീവ്രത കുറഞ്ഞതോ ആയ ഒന്ന്. രാജ്യത്തിന്റെ വിധി നിയന്ത്രിക്കാന്‍ ഈ ചെറുപ്പക്കാരുടെ പ്രവൃത്തികളെ വിട്ടുകൊടുക്കുകയാണോ ഇന്ത്യന്‍ സര്‍ക്കാര്‍?. അരുന്ധതി റോയ് ചോദിക്കുന്നു.
Discussion about this post