ബുലന്ദ്ഷഹര്‍: നാളെ മതത്തിന്റെ പേരില്‍ ആരുടെ പിതാവാണ് മരിക്കാനിരിക്കുന്നതെന്ന് ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ ആള്‍ക്കൂട്ടത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സുബോദ് കുമാര്‍ സിംഗിന്റെ മകന് അഭിഷേക് ചോദിക്കുന്നു. മതങ്ങളുടെ പേരില്‍ സമൂഹത്തില്‍ സംഘര്‍ഷങ്ങളെ അച്ഛന് ഒരിക്കലും പ്രോത്സാഹിപ്പിച്ചിരുന്നില്ല. ഒരു നല്ല പൗരനായി എന്നെ വളര്‍ത്താനായിരുന്നു അച്ഛന് ആഗ്രഹിച്ചിരുന്നത്. എന്നാല്‍ ഇന്ന് മതത്തിന്റെ പേരില്‍ അദ്ദേഹത്തിന് ജീവന് നഷ്ടപ്പെടുത്തേണ്ടി വന്നുവെന്നും അഭിഷേക് കണ്ണീരോടെ പറയുന്നു.
‘അച്ഛന് മരിക്കുന്നതിന് ഒരു ദിവസം മുമ്പ് എന്നെ വിളിച്ചിരുന്നു. പ്ലസ് ടു പരീക്ഷ നടക്കുന്നതിനാല്‍, പ്രയാസമായ വിഷയത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പറയുകയും ചെയ്തുവെന്ന് അഭിഷേക് പറഞ്ഞു.
ഈ ഡ്യൂട്ടിയില്‍ എന്റെ ജീവിതം അവസാനിച്ചെന്നും ചില കേസുകള്‍ നമ്മള് അന്വേഷിക്കാന്‍ നില്‍ക്കരുതെന്നും അച്ഛന് ഇടക്ക് പറയാറുണ്ടായിരുന്നുവെന്ന് സുബോദ്കുമാറിന്റെ മൂത്ത മകന് പറഞ്ഞു. എന്നാല്‍ അദ്ദേഹത്തിന് ജീവന് നഷ്ടമായത് ദാദ്രിയിലെ അഖ്ലാഖ് കൊലപാതക കേസ് അന്വേഷണം നടത്തിയതുകൊണ്ടാണെന്ന് സഹോദരി ആരോപിക്കുന്നു.
ബുലന്ദ്ഷഹറില്‍ ഗോവധത്തിന്റെ പേരില്‍ നടന്ന അക്രമത്തിലാണ് സുബോദ് കുമാര്‍ വെടിയേറ്റ് മരിച്ചത്. സുബോദിനെ കണ്ടെത്തുമ്പോള്‍ വെടിയുണ്ട തലച്ചോറില്‍ തറച്ച നിലയിലായിരുന്നു. മൊബൈല്‍ ഫോണും പേഴ്സണല്‍ റിവോള്‍വറും കാണാതായിട്ടുണ്ട്. അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന ഒരു പോലീസ് ഉദ്യോഗസ്ഥന് ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിലാണ്.
അതേസമയം 2015ലെ അഖ്ലാഖ് വധക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനായിരുന്നു സുബോദ് കുമാര്‍. അതിനാല്‍ ഈ സംഘര്‍ഷം മുന്‍ക്കൂട്ടി ആസൂത്രണം ചെയ്തതാണെന്ന് ആരോപണങ്ങളുണ്ട്. ഇദ്ദേഹത്തിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ കുടുംബത്തിലൊരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്നും മെച്ചപ്പെട്ട പെന്ഷന് അനുവദിക്കുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
Discussion about this post