തമിഴ് സിനിമ ‘സുരരൈ പോട്ര്’-ലെ മിന്നുന്ന അഭിനയത്തിലൂടെ മികച്ച നടിക്കുന്ന ദേശീയ പുരസ്കാരം കേരളത്തിലെത്തിച്ചിരിക്കുകയാണ് തൃശ്ശൂരുകാരി അപർണ ബാലമുരളി. സുധ കൊങ്കര സംവിധാനം ചെയ്ത ചിത്രത്തിലൂടെ ലഭിച്ച പുരസ്കാരത്തിന്റെ എല്ലാ ക്രെഡിറ്റും സംവിധായകിയ്ക്ക് തന്നെയാണ് എന്ന് പറയുകയാണ് അപർണ. പുരസ്കാര വാർത്തയറിഞ്ഞ് താരത്തിന്റെ ആദ്യപ്രതികരണം സുധ കൊങ്കരയ്ക്ക് നന്ദി പറഞ്ഞുകൊണ്ടായിരുന്നു.
സംവിധായിക സുധാ കൊങ്കരയുടെ നേതൃത്വ പാടവവും എടുത്തു പറയേണ്ടതാണ്. മികച്ച നടിക്കുള്ള ദേശീയ അവാർഡ് തന്നെത്തേടി എത്തിയതിൽ ഏറെ സന്തോഷമുണ്ടെന്നും അപർണ പറഞ്ഞു. താൻ അത്യാഹ്ലാദത്തിലാണെന്നും ഈ ഒരു അനുഭവം തന്നെ ആദ്യമായിട്ടാണെന്നും താരം ഉത്തരം സിനിമയുടെ സെറ്റിൽ നിന്നും പ്രതികരിക്കുന്നു.
രാവിലെ മുതലേ ടെൻഷൻ ഉണ്ടായിരുന്നു. അവാർഡ് കിട്ടണം എന്ന് സംവിധായിക സുധ മാമിനു വളരെയധികം ആഗ്രഹമുണ്ടായിരുന്നെന്നും ഇതിനു വേണ്ടി അവർ അത്രത്തോളം വർക്ക് ചെയ്തിട്ടെന്നും അപർണ പ്രശംസിക്കുന്നുണ്ട്. സുധാ മാം എന്നിൽ അർപ്പിച്ച വിശ്വാസം കാരണമാണ് ഞാനിപ്പോ ഇവിടെ നിൽക്കുന്നത്. എന്റെ എല്ലാ നന്ദിയും സുധാ മാമിനാണ്. എനിക്ക് ഒരുപാട് സമയം തന്നിരുന്നെന്നും അപർണ പറഞ്ഞു.
ഒന്നുമറിയാതെയാണ് താൻ സിനിമയിലേക്ക് വന്നതെന്നും ഇനിയും ഏറെ പഠിച്ച് നല്ല കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് നൽകണമെന്ന് ആഗ്രഹമുണ്ടെന്നും താരം പ്രതികരിച്ചു. ഇനിയും സിനിമ ഒരുപാട് പഠിക്കാനുണ്ട്. ഞാൻ വളരെ അപ്രതീക്ഷിതമായിട്ടാണ് ഈ ഒരു രംഗത്ത് വന്നത്. ‘ചേച്ചിക്ക് ഇതിനെപ്പറ്റി വലിയ ധാരണയില്ല’ എന്ന എന്റെ ഡയലോഗു പോലെ തന്നെയാണ് എല്ലാമെന്നും അപർണ പറഞ്ഞു.
ഇനിയും ഒരുപാട് പഠിക്കണം നല്ല സിനിമകൾ ചെയ്യണം നല്ല കഥാപത്രങ്ങൾ ചെയ്യണം എന്നുണ്ട്. എല്ലാവർക്കും ഒരുപാട് നന്ദി. ഞാൻ സത്യം പറഞ്ഞാൽ വേറൊരു ലോകത്താണ്. ഈ സിനിമയ്ക്ക് വേണ്ടി നല്ല പരിശീലനം തന്നിരുന്നു. വിരുമാണ്ടി സാറാണ് എനിക്ക് മധുരൈ സ്ലാങ് പഠിപ്പിച്ചു തന്നത്. മധുരയിൽ നിന്നുള്ള ഒരു ചേച്ചി ഉണ്ടായിരുന്നു പിന്തുണയ്ക്കെന്നും അപർണ വിശദീകരിച്ചു.
തൃശ്ശൂർ പൂങ്കുന്നം സ്വദേശിനിയായ അപർണ ആർക്കടെക്ചറായാണ് കരിയർ ആരംഭിച്ചത്. പിന്നീട് ഗായികയായും അഭിനേത്രിയായും മാറുകയായിരുന്നു. ക്രിയേറ്റീവായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം കൊണ്ടാണ് താൻ ആർക്കിടെക്ടായത്, കുട്ടിക്കാലം തൊട്ടെ വരയ്ക്കുമായിരുന്നു എന്നും താരം മുൻപ് വെളിപ്പെടുത്തിയിരുന്നു.
Discussion about this post