ചെന്നൈ: തമിഴ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങാൻ പോവുകയാണെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ തമിഴ് ജനതയ്ക്കുവേണ്ടി ജീവൻപോലും ബലികഴിക്കാൻ തയ്യാറാണെന്ന് പ്രതികരിച്ച് സൂപ്പർസ്റ്റാർ രജനീകാന്ത്. തന്റെ രാഷ്ട്രീയ പാർട്ടി ജനുവരിയിൽ പ്രഖ്യാപിക്കുമെന്നും കൂടുതൽ വിവരങ്ങൾ ഒരു മാസത്തിനുള്ളിൽ അറിയിക്കുമെന്നുമുള്ള താരത്തിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് പുതിയ പരാമർശം.
തമിഴ്നാട്ടിലെ നിയമസഭാ തെരഞ്ഞെടുപ്പിന് അഞ്ചു മാസം മുമ്പ് പാർട്ടി പ്രഖ്യാപനം നടത്താനാണ് രജനിയുടെ പദ്ധതി. വരുന്ന തെരഞ്ഞെടുപ്പിൽ അത്ഭുതം സൃഷ്ടിക്കുമെന്നും ജാതിക്കും മതത്തിനും അതീതമായ മതനിരപേക്ഷ ആത്മീയതയുടെ രാഷ്ട്രീയമായിരിക്കും തന്റേതെന്നും രജനീകാന്ത് വ്യക്തമാക്കിയിട്ടുണ്ട്.
‘നിയമസഭാ തെരഞ്ഞെടുപ്പിൽ ഞങ്ങൾ നിശ്ചയമായും വിജയിക്കും. സത്യസന്ധവും സുതാര്യവും അഴിമതി വിരുദ്ധവും ജാതി മത വിശ്വാസങ്ങൾക്ക് അതീതവുമായ മതനിരപേക്ഷ ആത്മീയ രാഷ്ട്രീയം ജനങ്ങൾക്ക് നൽകും. തീർച്ചയായും അത്ഭുതങ്ങൾ സംഭവിക്കും’- രജനി ട്വീറ്റ് ചെയ്തതിങ്ങനെ.
പിന്നാലെയാണ് തമിഴർക്കുവേണ്ടി ജീവൻ ബലിയർപ്പിക്കാൻപോലും തയ്യാറാണെന്ന് രജനി പറഞ്ഞെങ്കിലും തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ ഇല്ലയോ എന്ന് അദ്ദേഹം ഇനിയും വെളിപ്പെടുത്തിയിട്ടില്ല. താൻ വിജയിച്ചാൽ അത് ജനങ്ങളുടെ വിജയം ആയിരിക്കുമെന്നും പരാജയപ്പെട്ടാൽ അത് ജനങ്ങളുടെ പരാജയമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞുവെച്ചിട്ടുണ്ട്.
തന്റെ ആരാധകരുടെ സംഘടനയായ രജിനി മക്കൾ മൺട്രത്തിന്റെ മുതിർന്ന നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് രജനീകാന്ത് തന്റെ രാഷ്ട്രീയ പ്രവേശനത്തെ സംബന്ധിച്ച് മനസ് തുറന്നത്. രജനീകാന്ത് രാഷ്ട്രീയത്തിലേക്ക് ഉടനെ പ്രവേശിക്കണമെന്നും മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകണമെന്നുമാണ് ആരാധക സംഘത്തിന്റെ ജില്ലാ ഭാരവാഹികൾ രജനിയെ അറിയിച്ചിരുന്നത്. ഇതിന് പിന്നാലെ, താൻ എന്ത് തീരുമാനമെടുത്താലും ആരാധകർ അംഗീകരിക്കുമെന്നാണ് അവർ പറയുന്നതെന്നും പോയസ് ഗാർനിലെ വസതിക്ക് പുറത്ത് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
Discussion about this post