കൊച്ചി: രഹന ഫാത്തിമയ്ക്ക് സോഷ്യൽമീഡിയയിൽ അഭിപ്രായം പങ്കുവെയ്ക്കുന്നതിന് വിലക്ക്. രഹന മതവികാരം വ്രണപ്പെടുത്തുന്ന തരത്തിൽ സോഷ്യൽമീഡിയയിൽ പോസ്റ്റിട്ട സംഭവത്തിൽ പത്തനംതിട്ട പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിചാരണ കഴിയും വരെ പ്രസിദ്ധീകരണങ്ങളിലൂടെയോ ഇലക്ട്രോണിക്, സമൂഹ മാധ്യമങ്ങളിലൂടെയോ അഭിപ്രായ പ്രകടനം നടത്തരുതെന്ന് ഹൈക്കോടതി വിലക്കിയത്.
കുക്കറി ഷോയിൽ മതവിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്ന പരാമർശം നടത്തിയതു ജാമ്യവ്യവസ്ഥയുടെ ലംഘനമായതിനാൽ ജാമ്യം റദ്ദാക്കണമെന്ന ഹർജി തീർപ്പാക്കിയാണു ജസ്റ്റിസ് സുനിൽ തോമസിന്റെ ഉത്തരവ്. ജാമ്യം റദ്ദാക്കാനുള്ള ഘടകങ്ങളുണ്ടെങ്കിലും ഒരവസരം കൂടി നൽകുകയാണെന്നു പറഞ്ഞാണ് മാധ്യമങ്ങളിലൂടെയുള്ള അഭിപ്രായ പ്രകടനം വിലക്കിയത്.
ിതുവരെ രണ്ട് കേസുകളിൽ അറസ്റ്റിലായിട്ടും ജോലി നഷ്ടപ്പെട്ടിട്ടും അവരുടെ പെരുമാറ്റത്തിൽ മാറ്റമുണ്ടാക്കിയിട്ടില്ല. ഇനിയെങ്കിലും മറ്റുള്ളവരുടെ അവകാശങ്ങളെ മാനിക്കുമെന്നു കരുതുന്നെന്നും ജസ്റ്റിസ് പരാമർശിച്ചു.
അഭിപ്രായ സ്വാതന്ത്ര്യം മറ്റുള്ളവരുടെ അവകാശങ്ങൾ നിഷേധിച്ചുകൊണ്ടാകരുതെന്നു തിരിച്ചറിയുമെന്നാണു പ്രതീക്ഷ. നിശ്ചിത ദിവസങ്ങളിൽ അന്വേഷണ ഉദ്യോഗസ്ഥനു മുൻപിൽ ഹാജരാകണമെന്നത് ഉൾപ്പെടെ കർശന വ്യവസ്ഥകൾ ഏർപ്പെടുത്തിയാണ് ഹൈക്കോടതി ജാമ്യം നൽകിയത്. ഇനിയും വ്യവസ്ഥ ലംഘിച്ചാൽ ജാമ്യം റദ്ദാക്കുമെന്നും കോടതി വിശദീകരിച്ചു.
Discussion about this post