അന്തിക്കാട്: നിമിഷ നേരം കൊണ്ട് സ്ഥാനാർത്ഥികൾ പാർട്ടി മാറുന്നത് ട്രെൻഡ് ആവുന്നുണ്ടെന്നാണ് ഇപ്പോഴത്തെ ജനസംസാരം. അതിന് കാരണവുമുണ്ട്; കോൺഗ്രസ് സ്ഥാനാർത്ഥി നേരം വെളുത്തപ്പോൾ ബിജെപി സ്ഥാനാർത്ഥിയായെന്ന വാർത്ത അറിഞ്ഞ് അമ്പരന്നവരെ വീണ്ടും അമ്പരപ്പിക്കുന്നതാണ് തൃശ്ശൂർ അന്തിക്കാട് നിന്നുള്ള വാർത്ത. ഇവിടെയും താരം കോൺഗ്രസ് സ്ഥാനാർത്ഥിയാണ്. പക്ഷെ ഈ നേതാവ് പോയത് ബിജെപിയിലേക്കല്ല, സിപിഎമ്മിലേക്കാണ് എന്ന് മാത്രം.
സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് ഒരുരാത്രി കഴിഞ്ഞ് നേരം വെളുത്തപ്പോൾ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന വ്യക്തി എൽഡിഎഫ് സ്ഥാനാർത്ഥിയായി മാറിയതാണ് അന്തിക്കാട്ടെ സംഭവം. താന്ന്യം പഞ്ചായത്തിലെ 15ാം വാർഡിലാണ് ഈ സംഭവം.
കഴിഞ്ഞ രണ്ടുതവണയും തോറ്റ കോൺഗ്രസ് യുവനേതാവ് സിജോ പുലിക്കോട്ടിലാണ് ഇത്തവണയെങ്കിലും വിജയിക്കാൻ ആഗ്രഹിച്ച് എതിരാളി പാർട്ടിയായ സിപിഎമ്മിന് ഒപ്പം പോയത്. സിപിഎമ്മിനായി നീക്കിവെച്ച സീറ്റിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി ഇനി സിജോയെ കാണാം. കോൺഗ്രസ് സ്ഥാനാർത്ഥിയായ 15ാം വാർഡിൽ തന്നെയാണ് ഇത്തവണ എൽഡിഎഫിനായി സിജോ നിൽക്കുന്നത്.
നേരത്തെ യുഡിഎഫ് സ്ഥാനാർത്ഥിയായി താൻ മത്സരിക്കാൻ പോകുന്നെന്ന കാര്യം അറിയിച്ച് സിജോ വാട്സ്ആപ്പിൽ പോസ്റ്റിട്ടിരുന്നു. സുഹൃത്തുകളോട് സന്തോഷം പങ്കുവെച്ച് സിജോ വീട്ടിൽ പോയി. ഇതിനിടെ രാത്രി സിപിഎം നേതാക്കളുമായി കൂടിക്കാഴ്ച നടന്നതോടെ സിജോ മനസുമാറി എൽഡിഎഫ് സ്ഥാനാർത്ഥിയാകാൻ സമ്മതം മൂളി. തുടർന്ന് സിജോ തന്നെ വീണ്ടും പോസ്റ്റിട്ടു, താൻ എൽഡിഎഫ് സ്ഥാനാർത്ഥിയാകുന്നു എന്ന് കാണിച്ച്. ഏതായാലും സിജോയുടെ തീരുമാനം കോൺഗ്രസ് നേതാക്കളേയും അണികളേയും സുഹൃത്തുക്കളേയും അമ്പരപ്പിച്ചിരിക്കുകയാണ്.
Discussion about this post