ന്യൂഡൽഹി: ബിഹാർ തെരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യത്തിന് ഉണ്ടായ വിജയാഘോഷം അതിരുവിട്ടതോടെ ഉണ്ടായത് നിരവധി നാശനഷ്ടങ്ങൾ. ബിജെപി പ്രവർത്തകർ പള്ളി തകർത്താണ് വിജയമാഘോഷിച്ചതെന്ന് ദി വൈർ റിപ്പോർട്ട് ചെയ്യുന്നു. കിഴക്കൻ ചമ്പാരനിലെ ജാമുവ ഗ്രാമത്തിൽ തെരഞ്ഞെടുപ്പ് വിജയ ഘോഷയാത്രക്കിടെയാണ് ബിജെപി അനുയായികൾ പള്ളി നശിപ്പിച്ചത്. പള്ളിക്കുള്ളിൽ ഉണ്ടായിരുന്ന പ്രാർത്ഥന നടത്തുകയായിരുന്ന അഞ്ചുപേർക്ക് സാരമായി പരിക്കേൽക്കുകയും ചെയ്തു. മൂന്നുപേർക്ക് തലയ്ക്കാണ് പരിക്കേറ്റതെന്നും ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും റിപ്പോർട്ടുകളുണ്ട്.
ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ജാമുവ ഉൾപ്പെടുന്ന ധാക്ക മണ്ഡലത്തിൽ ബിജെപി നേതാവ് പവൻ കുമാർ ജയ്സ്വാളാണ് വിജയിച്ചത്. വിജയം ആഘോഷിക്കാനായി 500 ഓളം പേരുടെ ഘോഷയാത്രയും സംഘടിപ്പിച്ചിരുന്നു.
പള്ളിയുടെ മൈക്കും രണ്ട് കവാടങ്ങളും തകർത്തു. ഇത് നിങ്ങളുടെ രാജ്യമല്ലെന്നും ഉടൻ ഇവിടം വിട്ടുപോകണമെന്നും അക്രമിസംഘം വിളിച്ചുപറഞ്ഞതായും പള്ളി പരിപാലകൻ മസ്ഹർ ആലം പറഞ്ഞു. പള്ളി തകർത്തതിനോടൊപ്പം പ്രദേശത്തുണ്ടായിരുന്ന നിരവധി വാഹനങ്ങളും ബിജെപി അണികൾ നശിപ്പിച്ചു. പള്ളിയിലുണ്ടായിരുന്ന വസ്തുവകകൾ അക്രമിസംഘം മോഷ്ടിക്കുകയും ചെയ്തു.
ബുധനാഴ്ച വൈകുന്നേരമാണ് സംഭവം നടന്നതെന്നും കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും രണ്ടുപേരെ അറസ്റ്റ് ചെയ്തതായും പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ അഭയ് കുമാർ പറഞ്ഞു.
Discussion about this post