തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി പ്രഖ്യാപനം വരെ പൂർത്തിയായി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ബിജെപിക്ക് കനത്ത തിരിച്ചടിയായി നേതാക്കളുടെ കൊഴിഞ്ഞുപോക്ക്. തിരുവനന്തപുരം ബിജെപി ജില്ലാകമ്മിറ്റി അംഗം പള്ളിത്താനം രാധാകൃഷ്ണൻ പാർട്ടി വിട്ടു. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സീറ്റ് വിഭജനത്തെ തുടർന്നുള്ള പൊട്ടിത്തെറിയുടെ ഫലമായാണ് രാധാകൃഷ്ണന്റെ പാർട്ടി വിടൽ. തിരുവനന്തപുരം ജില്ലയിൽ പാർട്ടിക്കുള്ളിൽ വലിയ പ്രശ്നങ്ങളാണ് നടക്കുന്നതെന്ന് നാല് പതിറ്റാണ്ടായി പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്ന ഇദ്ദേഹത്തിന്റെ രാജി സൂചിപ്പിക്കുന്നു.
ജില്ലാ കമ്മിറ്റി സ്ഥാനവും പാർട്ടി പ്രാഥമിക അംഗത്വവും രാധാകൃഷ്ണൻ ഉപേക്ഷിച്ചു. ഇത്രയും കാലം പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചിട്ടും തന്നെ പൂർണ്ണമായും അവഗണിച്ചുവെന്ന് രാധാകൃഷ്ണൻ പറയുന്നു.
പാർട്ടി കൂടിയാലോചനകൾ നടത്താതെ വിശ്വാസ വഞ്ചനയിലൂടെയാണ് സ്ഥാനാർത്ഥി നിർണയം നടത്തിയതെന്ന ആരോപിക്കുന്ന രാധാകൃഷ്ണൻ ഇത്രയും കാലം പ്രവർത്തിച്ച ഒരാളെന്ന നിലയ്ക്ക് ഒരുവാക്കുപോലും ചോദിക്കാതെ തന്നിഷ്ടപ്രകാരം സ്ഥാനാർത്ഥിയെ നിർണയിച്ച രീതിയിൽ പ്രതിഷേധിച്ചാണ് രാജിയെന്നും പറയുന്നു.
”മറ്റൊരു പാർട്ടിയിൽ ചേരുന്നതിനെപറ്റി ആലോചിച്ചിട്ടില്ല. സ്വതന്ത്രനായി മത്സരിക്കുന്നതിനെപ്പറ്റിയും ആലോചിച്ചിട്ടില്ല. എന്നാൽ മത്സരിക്കണമെന്നാണ് സുഹൃത്തുക്കൾ ആവശ്യപ്പെടുന്നത്”-രാധാകൃഷ്ണൻ പറയുന്നു.
Discussion about this post