ഓസ്ലോ: ഈ വർഷത്തെ സമാധാനത്തിനുള്ള നോബേൽ പുരസ്കാരം റോം ആസ്ഥാനമായി പ്രവർത്തിക്കുന്ന വേൾഡ് ഫുഡ് പ്രോഗ്രാമിന് (ഡബ്ല്യുഎഫ്പി). ലോകത്തെ ദാരിദ്ര്യനിർമാജ്ജനത്തിനുള്ള ശ്രമങ്ങൾക്കും പട്ടിണിയെ നേരിടാനുള്ള ശ്രമങ്ങൾക്കുമാണ് പുരസ്കാരം.
സംഘർഷബാധിത പ്രദേശങ്ങളിൽ സമാധാനത്തിനുള്ള സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലും പട്ടിണിയെ യുദ്ധത്തിന്റെയും സംഘർഷത്തിന്റെയും ആയുധമായി ഉപയോഗിക്കുന്നത് തടയാനുള്ള ശ്രമങ്ങളിൽ ഒരു പ്രേരകശക്തിയായി പ്രവർത്തിച്ചതിനുമാണ് സംഘടനയ്ക്ക് പുരസ്കാരം നൽകുന്നതെന്ന് നോബേൽ പുരസ്കാര സമിതി വിലയിരുത്തി.
നേരത്തെ, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റേയും പരിസ്ഥിതിക്കായി പ്രവർത്തിക്കുന്ന കൗമാരക്കാരി ഗ്രേറ്റ തുംബർഗിന്റെയും പേരുകൾ പുരസ്കാരത്തിനായി പരിഗണിക്കുന്നുണ്ടെന്ന വാർത്തകൾ പുറത്തുവന്നിരുന്നു.
ദാരിദ്ര്യനിർമാർജനത്തിനായി ഐക്യരാഷ്ട്രസഭയുടെ കീഴിൽ പ്രവർത്തിക്കുന്ന ഭക്ഷ്യസുരക്ഷാ മേഖലയിലെ ഏറ്റവും വലിയ സംഘടനയാണ് ഡബ്ല്യുഎഫ്പി. 80ൽ അധികം രാജ്യങ്ങളിലായി ഒമ്പത് കോടിയിലധികം ആളുകളുടെ പട്ടിണി മാറ്റാനുള്ള ശ്രമങ്ങളാണ് സംഘടന നടത്തുന്നത്. 1963ൽ ആണ് ഇത് സ്ഥാപിക്കപ്പെട്ടത്.
Discussion about this post