ഇന്ത്യൻ സംഗീതലോകത്തിന് തന്നെ തീരാനഷ്ടമായി പാടാനായി ഒട്ടേറെ ഗാനങ്ങൾ ബാക്കിവെച്ച് പ്രശസ്ത ഗായകൻ എസ്പി ബാലസുബ്രഹ്മണ്യം വിടവാങ്ങി. എസ്പി ബാലസുബ്രഹ്മണ്യം എന്ന സംഗീതപ്രതിഭയെ രാജ്യം തന്നെ ആദരിക്കുന്ന എസ്പിബി എന്നറിയപ്പെടുന്ന ഗായകനാക്കിയതിന് പിന്നിൽ സംഗീതസംവിധായകൻ ഇളയരാജയുടെ പങ്ക് ഏറെ വലുതാണ്. സിനിമാലോകത്തേക്ക് എത്തുന്നതിന് ഏറെക്കാലം മുമ്പ് തന്നെ ആരംഭിച്ച ഇരുവരുടേയും സൗഹൃദം പിന്നീട് ഇന്ത്യൻ സംഗീതരംഗത്തെ തന്നെ അമ്പരപ്പിക്കുന്ന കോംബോ ആയി വളരുകയായിരുന്നു.
1960കളിൽ ഗാനമേളാ വേദികളിൽ നിന്നും തുടങ്ങിയ ഈ ബാലു-രാജാ കൂട്ടുകെട്ടിൽ വിവിധഭാഷകളിലായി 2,000 പാട്ടുകളാണ് പിറന്നത്. ഏറ്റവും ഒടുവിൽ ഇരുവരും ഒന്നിച്ചത് ഇക്കഴിഞ്ഞ മേയ്മാസത്തിൽ കൊവിഡ് പോരാളികൾക്ക് ആദരമർപ്പിച്ച് ഒരുക്കിയ ‘ഭാരത് ഭൂമി’ ഗാനത്തിലാണ്. അരനൂറ്റാണ്ട് പഴക്കമുള്ള സൗഹൃദത്തിന് കഷ്ടപ്പാടിന്റെയും പ്രതിസന്ധികളുടേയും ഒട്ടേറെ കഥകൾ പറയാനുണ്ട്.
ആന്ധ്ര വിട്ട് ചെന്നൈയിലെത്തിയ എസ്പിബിയും തേനിയിലെ ഉൾനാടൻ ഗ്രാമത്തിൽ നിന്ന് സംഗീതവും കൈയ്യിൽപിടിച്ച് എത്തിയ ഇളയരാജയും സംഗീത ജീവിതം ആരംഭിക്കുന്നത് ഗാനമേളകളിലൂടെയാണ്. ഇളയരാജയും സഹോദരൻമാരും ഒരുക്കിയ ഓർക്കസ്ട്രയിൽ എസ്പിബിയായിരുന്നു ലീഡ് സിങ്ങർ. പിന്നീട് സിനിമ മേഖലയിലേക്ക് ഇളയരാജ എത്തിയപ്പോഴും എസ്പിബി തന്നെയായിരുന്നു മുഖ്യഗായകൻ. ഹിന്ദിയിലും തമിഴിലും റെക്കോർഡ് വിജയങ്ങൾ സൃഷ്ടിച്ചു.
മണ്ണിൽ ഇന്ത കാതലൻഡ്രി, ഇളയനില, കൊഞ്ചി കൊഞ്ചി…തുടങ്ങി എണ്ണിയാലൊടുങ്ങാത്ത ഹിറ്റ് ഗാനങ്ങൾ ഇരുവരും സൃഷ്ടിച്ചു. ‘രാജയ്ക്ക് എന്റെ പ്രശംസ ആവശ്യമില്ല, ഇളയരാജ എനിക്ക് വേണ്ടിയാണ് ജനിച്ചത്, ഞാൻ ഇളയരാജയ്ക്ക് വേണ്ടിയും’- ഇളയരാജ ആയിരം സിനിമകളുടെ സംഗീതസംവിധാനം പൂർത്തിയാക്കിയപ്പോൾ സംഘടിപ്പിച്ച പരിപാടിയിൽ എസ്പിബി പറഞ്ഞ ഈ വാക്കുകൾ ഇരുവരുടേയും ദൃഢബന്ധത്തെ വ്യക്തമാക്കുന്നു.
പിന്നീട്, ഇടക്കാലത്ത് വെച്ച് ഇരുവർക്കുമിടയിൽ വലുതും ചെറുതുമായ പിണക്കങ്ങളുമുണ്ടായി. ഇളയരാജ സിനിമാലോകത്ത് വലിയ ചർച്ചകൾക്ക് തുടക്കമിട്ട റോയൽറ്റി വിവാദമായിരുന്നു ആ പിണക്കങ്ങൾക്ക് പിന്നിൽ. താൻ ഈണമിട്ട ഗാനങ്ങൾ എസ്പിബി പാടുമ്പോൾ റോയൽറ്റി ലഭിക്കുന്നില്ല എന്നായിരുന്നു ഇളയരാജയുടെ പരാതി.
എസ്പിബിയ്ക്കൊപ്പം അന്താരാഷ്ട്ര വേദികളിൽ പാടിയ കെഎസ് ചിത്രയ്ക്കും എസ്പി ചരണിനും രാജ വക്കീൽ നോട്ടീസും അയച്ചു. ഇതോടെ പ്രകോപിതനായ എസ്പിബി രാജയുടെ പാട്ടുകൾ ഇനി പാടില്ലെന്ന് തീരുമാനമെടുത്തു. എന്നാൽ പിന്നീട് ലൈവ് ഷോകളിൽ ഇളയരാജയുടെ പാട്ട് പാടുമ്പോൾ റോയൽറ്റി നൽകണമെന്ന് സംഘാടകരോട് ആവശ്യപ്പെട്ടതോടെ ആ പിണക്കവും മഞ്ഞുരുകും പോലെ ഉരുകി ഒഴുകി.
ഒടുവിൽ സംഗീതപ്രേമികളുടെയെല്ലാം കണ്ണുനനയിച്ച് കൊവിഡ് ബാധിതനായി ഗുരുതരാവസ്ഥയിൽ കിടപ്പിലായ എസ്പിബിയോട് ‘ബാലു, വേഗം എഴുന്നേറ്റ് വാടാ’ എന്ന് അഭ്യർത്ഥിക്കാനും ഇളയരാജ മടിച്ചില്ല. പക്ഷെ തിരിച്ചുവരവില്ലാത്ത ലോകത്തേക്ക് ആ അഭ്യർത്ഥന കേൾക്കാതെ എസ്പിബി യാത്രയായി.
Discussion about this post