കൊച്ചി: ഇടയ്ക്കൊക്കെ ഒരു സ്വപ്നം പോലെ തോന്നും, തിരുവോണം ബംബര്‍ 12 കോടി സമ്മാനമായി ലഭിച്ചത് തനിക്കാണെന്ന് ഇനിയും അനന്തുവിന് വിശ്വസിക്കാനായിട്ടില്ല. ലോട്ടറിയടിച്ച വാര്‍ത്ത വന്നതോടെ നിരവധി പേരാണ് അനന്തുവിനെ കാണാനായി വരുന്നത്, നിലയ്ക്കാതെ ഫോണ്‍കോളുകളും വരുന്നുണ്ട്. കൊച്ചിയില്‍ തനിച്ച് താമസിക്കാന്‍ പേടി തോന്നിതോടെ അനന്തു ഇടുക്കിയിലെ വീട്ടിലേക്ക് മടങ്ങി.
കൊച്ചി എളംകുളം പൊന്നേത്ത് ക്ഷേത്രത്തില്‍ അക്കൗണ്ടന്റായ ഇടുക്കി ഇരട്ടയാര്‍ വലിയതോവാള പൂവത്തോലില്‍ വിജയന്റെ മകന് അനന്തു പരിചയത്തിലുള്ള ബാങ്ക് ഉദ്യോഗസ്ഥ വഴി ഞായറാഴ്ചതന്നെ ഫെഡറല്‍ ബാങ്ക് ശാഖയില്‍ ടിക്കറ്റ് ഏല്പിച്ചിരുന്നു.
ലോട്ടറിയടിക്കുമെന്ന് കൂട്ടുകാരോട് തമാശയ്ക്ക് പറഞ്ഞിരുന്നു. എന്നാല്‍ അത് സത്യമായി എന്ന് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ലെന്ന് അനന്തു പറയുന്നു. ജീവിതം പുതിയ വഴിത്തിരിവിലെത്തിച്ച അവിസ്മരണീയ ഭാഗ്യത്തെക്കുറിച്ച് അനന്തു ആദ്യം വിളിച്ചറിയിച്ചത് പെയിന്റിങ് തൊഴിലാളിയായ അച്ഛന് വിജയനെയും അമ്മ സുമയെയും.
എംകോം ബിരുദധാരിയായ സഹോദരി ആതിര കൊച്ചിയില്‍ സ്വകാര്യ സ്ഥാപനത്തില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുന്നു. സഹോദരന് അരവിന്ദ് ബിബിഎ പൂര്‍ത്തിയാക്കി. ജീവിതത്തില്‍ ഏറെ ബുദ്ധിമുട്ടിയിട്ടുണ്ടെന്ന് അനന്തു പറയുന്നു. പുളിയന്മല ക്രൈസ്റ്റ് കോളജില്‍ ബിരുദവിദ്യാര്‍ഥിയായിരിക്കെ കടയില്‍ ജോലിക്കു നിന്നിരുന്നു.
കോളജില്‍നിന്നു കടയിലേക്ക്. ജോലി കഴിഞ്ഞു വീട്ടിലേക്ക്. കുന്നിന്മുകളിലാണു വീട്. 100 മീറ്ററിലധികം നടന്നു കയറണം. മണ്‍കട്ടയില്‍ നിര്‍മിച്ച ഓടുമേഞ്ഞ വീടിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. പണം മുടക്കി വാഹനങ്ങളില്‍ ശുദ്ധജലം എത്തിച്ചാണ് ഉപയോഗിക്കുന്നത്.
ലോക്ഡൗണ്‍ കാലയളവില്‍ മാത്രം 5000 രൂപയുടെ വെള്ളം എത്തിക്കേണ്ടി വന്നെന്ന് വിജയന് പറയുന്നു. ക്ഷേത്രത്തിലെ അക്കൗണ്ടന്റ് ജോലി തുടരുമോ എന്നതു തീരുമാനിച്ചിട്ടില്ല. ‘ആദ്യം പണം കയ്യിലെത്തട്ടെ. എന്നിട്ടു തീരുമാനിക്കാം എന്തു ചെയ്യണമെന്നത്’- അനന്തു പറയുന്നു.
Discussion about this post