വെഞ്ഞാറമ്മൂട്: കോൺഗ്രസിനെ പ്രതിരോധത്തിലാക്കി കടുത്ത ആരോപണങ്ങളുമായി മന്ത്രി ഇപി ജയരാജൻ. തിരുവനന്തപുരം വെഞ്ഞാറമ്മൂട്ടിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരെ വെട്ടിക്കൊന്ന സംഭവത്തിൽ അടൂർ പ്രകാശ് എംപിക്കെതിരെയാണ ്ഇപി ജയരാജന്റെ വെളിപ്പെടുത്തൽ. സംഭവമുണ്ടായ ശേഷം കൊലയാളികൾ ഈ വിവരം അറിയിക്കുന്നത് അടൂർ പ്രകാശിനെയാണ്. ചില മാധ്യമങ്ങൾ അത് പുറത്തുകൊണ്ടുവന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘ലക്ഷ്യം നിർവഹിച്ചുവെന്നാണ് അവർ അടൂർ പ്രകാശിന് കൊടുത്ത സന്ദേശം. ഇതാണോ കോൺഗ്രസ് കൈകാര്യം ചെയ്യാൻ ഉദ്ദേശിക്കുന്നത്. അറസ്റ്റിലായ എല്ലാവരും കോൺഗ്രസുകാരാണ്. കോൺഗ്രസിന്റെ ഉന്നത നേതാക്കളുമായി ബന്ധമുള്ളവരാണ്. അപ്പോൾ ഇതിന്റെ പിന്നിൽ ശക്തമായ ഗൂഢാലോചന നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വലിയ ആസൂത്രണം നടക്കുകയാണ്. അങ്ങനെയുള്ള പാർട്ടിയാണ് കോൺഗ്രസ്. എല്ലാ ജില്ലയിലും ഇത്തരം കൊലപാതക സംഘങ്ങളെ ഉണ്ടാക്കിയിട്ടുണ്ട്.’- ജയരാജൻ പറഞ്ഞു.
‘ക്രിമിനലുകൾ. പക്കാ ക്രിമിനലുകളെ സംഘടിപ്പിക്കുക. അത് പണ്ട് കോൺഗ്രസ് ശീലിച്ചതാണ്. തിരുവോണനാളിൽ ചോരപ്പൂക്കളം സൃഷ്ടിക്കുക. അക്രമികളെ സംരക്ഷിക്കുക. ഈ നിലപാട് സമാധാനം ഉണ്ടാക്കുന്നതല്ല. ജനങ്ങൾ പ്രതികരിക്കണം. ജനസേവനം മാത്രം കൈമുതലാക്കി എല്ലാവരേയും സഹായിക്കുന്ന രണ്ട് ചെറുപ്പക്കാരെയാണ് വെട്ടിക്കൊന്നത്. നാട് ക്ഷോഭിക്കും. അപ്പോൾ ഈ അക്രമികൾക്ക് നേരെ തിരിച്ചടിക്കും.’-ജയരാജൻ കൂട്ടിച്ചേർത്തു.
എസ്ഡിപിഐക്കാരാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞത് ഞെട്ടിച്ചു. കോൺഗ്രസ് നേതാക്കളുടെ സന്ദേശം തന്നെ ഞാൻ കേട്ടത്, നിങ്ങൾ സംഭവം നടത്തിക്കൊള്ളൂ. കേസ് നടത്തിക്കൊള്ളും, നിങ്ങളുടെ എല്ലാ കാര്യവും ഞങ്ങൾ നോക്കിക്കൊള്ളാംഎന്നാണെന്നും ജയരാജൻ പറഞ്ഞു. ഗുണ്ടാസംഘങ്ങൾക്ക് എല്ലാ പിന്തുണ നൽകിയിരിക്കുകയാണെന്നും ഇപി ജയരാജൻ ആരോപിച്ചു.
Discussion about this post