വാഷിങ്ടൺ: കൊവിഡ് രോഗത്തിന്റെ ഭീതിയിൽ ലോകം കഴിഞ്ഞുകൂടവെ കൊറോണ വൈറസിനെ സംബന്ധിക്കുന്ന അമ്പരപ്പിക്കുന്ന വെളിപ്പെടുത്തലുമായി പഠന റിപ്പോർട്ട്. മിസ്സൗറി സർവകലാശാലയിലെ ഗവേഷകരാണ് വിഷയത്തിൽ പഠനം നടത്തിയത്. അന്തരീക്ഷത്തിലെ ഈർപ്പനിലയും കൊറോണ വൈറസിനെ വഹിക്കുന്ന സൂക്ഷ്മ കണങ്ങളുടെ ആയുർദൈർഘ്യവും തമ്മിൽ ബന്ധമുണ്ടെന്നാണ് പഠനം. അന്തരീക്ഷത്തിലെ ഈർപ്പനില ഉയർന്നതാണെങ്കിൽ വൈറസ് വാഹകരായ, ഇടത്തരം വലിപ്പമുള്ള കണങ്ങളുടെ ആയുർദൈർഘ്യവും 23 ഇരട്ടിവരെ ദീർഘിക്കുമെന്ന് ജേണൽ ഫിസിക്സ് ഓഫ് ഫഌയിഡ്സിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ വ്യക്തമാക്കുന്നു. അതുകൊണ്ടുതന്നെ സാമൂഹിക അകലം പാലിക്കൽ കൊവിഡ് പ്രതിരോധത്തിൽ ഏറെ നിർണായകമാണെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു.
കൊവിഡ് രോഗിയുടെ നിശ്വാസ വായുവിലുള്ള വൈറസിനെ വായുവിന്റെയും ദ്രവകണത്തിന്റെയും ചലനം എങ്ങനെ ബാധിക്കുന്നുവെന്നതായിരുന്നു പരീക്ഷണം. ശ്വസനം, സംസാരം, ചുമയ്ക്കൽ തുടങ്ങിയ സ്വാഭാവിക പ്രക്രിയകളിലൂടെയാണ് കൊവിഡ് 19ന് കാരണമാകുന്ന കൊറോണ വൈറസിന്റെ വ്യാപനം നടക്കുന്നതെന്നാണ് കരുതുന്നത്.
എന്നാൽ എങ്ങിനെയാണ് ഈ വൈറസ് വായുവിലൂടെ പകരുന്നത് എന്നതിനെ കുറിച്ച് വളരെ കുറച്ചുമാത്രമേ അറിയാൻ സാധിച്ചിട്ടുള്ളൂവെന്നും ഗവേഷകർ പറയുന്നു. കണങ്ങളിൽ അടങ്ങിയിരിക്കുന്ന വൈറസുകളുടെ സാന്നിധ്യം അതിന്റെ വലിപ്പത്തിന് ആനുപാതികമാണെങ്കിൽ, ചുമയ്ക്കുമ്പോൾ 70 ശതമാനം വൈറസുകളും പുറത്തെത്തും ഗവേഷകൻ ബിൻബിൻ വാങ് പറഞ്ഞു. സാമൂഹിക അകലം പാലിക്കുന്നത് രോഗബാധ കുറയ്ക്കുമെന്നും വാങ് കൂട്ടിച്ചേർത്തു.
Discussion about this post