തിരുവനന്തപുരം: കൊവിഡ് ബാധിച്ചു മരിച്ച അമ്മയുടെ മൃതദേഹം ഇക്കാര്യം മറച്ചുവെച്ചു നാട്ടിലെത്തിച്ചു സംസ്കരിച്ചെന്ന വിവാദത്തിൽ പ്രതികരിച്ച് ബിജെപി നേതാവ് അൽഫോൺസ് കണ്ണന്താനം. അമ്മയ്ക്ക് കൊവിഡ് ബാധിച്ചിരുന്നു. എന്നാൽ മരണസമയത്ത് കൊവിഡ് നെഗറ്റീവ് ആയിരുന്നു എന്നാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ അൽഫോൺസ് കണ്ണന്താനം പ്രതികരിച്ചിരിക്കുന്നത്. ഇതു തെളിയിക്കുന്ന പരിശോധനഫലങ്ങളും തന്റെ ഫേസ്ബുക്ക് പേജിലൂടെ കണ്ണന്താനം പുറത്തുവിട്ടിട്ടുണ്ട്.
കഴിഞ്ഞ ജൂൺ 10നാണ് ഡൽഹി എയിംസ് ആശുപത്രിയിൽ അൽഫോൺസ് കണ്ണന്താനത്തിന്റെ മാതാവ് മരിച്ചത്. തുടർന്ന് മൃതദേഹം വിമാനത്തിൽ കോട്ടയം മണിമലയിലെത്തിച്ച് പൊതുദർശനത്തിനുവച്ച ശേഷം 14ന് സംസ്കരിക്കുകയായിരുന്നു.
അമ്മ കൊവിഡ് ബാധിച്ച് മരിച്ച വിവരം അൽഫോൻസ് കണ്ണന്താനം മറച്ചുവച്ചെന്നും പിന്നീട് ഒരു ഘട്ടത്തിൽ ഇതു വെളിപ്പെടുത്തിയെന്നും ആരോപിച്ച് പൊതുപ്രവർത്തകൻ ജോമോൻ പുത്തൻപുരയ്ക്കൽ ആണ് രംഗത്തെത്തിയത്. കൊവിഡ് പോസിറ്റീവായി മരിക്കുന്നവരുടെ മൃതദേഹം സംസ്കരിക്കുന്നതു സംബന്ധിച്ച് കൃത്യമായ പ്രോട്ടോക്കോൾ പാലിക്കേണ്ടതുണ്ട്. ഇവിടെ ഇത് പാലിക്കപ്പെട്ടില്ലെന്നായിരുന്നു ജോമോന്റെ ആരോപണം.
ഇതേത്തുടർന്നാണ് സംഭവം വലിയ വിവാദമായതോടെയാണ് മറുപടിയുമായി കണ്ണന്താനം രംഗത്തെത്തിയത്. മേയ് 28ന് ഡൽഹി എയിംസിൽ കൊവിഡ് പോസിറ്റീവ് ആയി അമ്മയെ പ്രവേശിപ്പിച്ചത്. ജൂൺ അഞ്ചിനും പത്തിനു നടത്തിയ പരിശോധനയിൽ കൊവിഡ് നെഗറ്റീവ് ആയി. മരിക്കുന്നതിനു മുൻപ് നടത്തിയ പരിശോധനയിലും അമ്മയ്ക്ക് കൊവിഡ് രോഗം നെഗറ്റീവ് ആയിരുന്നു. എന്നാൽ, കൊവിഡ് ബാധിച്ചതിനെ തുടർന്ന് മാതാവിന്റെ ആന്തരിക അവയവങ്ങൾ പലതിനും തകരാറുകൾ സംഭവിച്ചിരുന്നു. അതു പൂർവസ്ഥിതിയിൽ ആകാതിരുന്നതാണ് മരണകാരണം. ഹൃദയാഘാതം വന്നാണ് മരിച്ചതെന്ന് പറയാനാവില്ല. അതുകൊണ്ടു തന്നെ സാങ്കേതികമായി കൊവിഡ് ബാധിച്ചതാണ് മരണകാരണം എന്നു പറയുന്നതിൽ തെറ്റില്ലെന്നും അൽഫോൻസ് കണ്ണന്താനം വ്യക്തമാക്കി.
ആരോപണങ്ങളോട് പ്രതികരിക്കേണ്ടതില്ലെന്ന നിലപാടാണ് ആദ്യം സ്വീകരിച്ചതെങ്കിലും ആളുകൾ തെറ്റിദ്ധാരണ മൂലം പേടിയിലാകുന്ന സാഹചര്യം ഒഴിവാക്കുന്നതിനാണ് ഇത് വിശദീകരിക്കുന്നതെന്ന് കണ്ണന്താനം പറയുന്നു.
Discussion about this post