മൂന്നാർ: ആർത്തലച്ചു കരഞ്ഞിട്ടും രക്ഷിക്കാനാരും എത്താതെ മണ്ണിൽ പുതഞ്ഞുപോയ തന്റെ കൺമുന്നിൽ കുടുംബമൊന്നാകെ ഇല്ലാതായതിന്റെ ഞെട്ടിൽ നിന്നും ദീപൻ ഇനിയും മോചിതനായിട്ടില്ല. കണ്ണടച്ചു തുറക്കും മുൻപ് ദീപനു നഷ്ടമായത് 9 മാസം ഗർഭിണിയായ ഭാര്യയെയും പിതാവ് ഉൾപ്പെടെ കുടുംബത്തിലെ മറ്റ് 5 പേരെയുമാണ്. ദീപനും അമ്മയും മാത്രം ദുരന്തത്തിൽ നിന്നും കരകേറി. ദീപന്റെ പിതാവ് പ്രഭു, ഭാര്യ മുരുകേശ്വരി, സഹോദരൻ പ്രതീഷ്, പ്രതീഷിന്റെ ഭാര്യ കസ്തൂരി, മക്കളായ കൃഷ്ണപ്രിയ, പ്രിയദർശിനി എന്നിവരെയാണ് കാണാതായത്.
വ്യാഴാഴ്ച രാത്രി 10.45ഓടെയാണ് ഇവരുടെ വീട് തകർന്ന് മണ്ണിനടിയിൽ ആയത്. എന്നാൽ, അരയ്ക്കു താഴെ മണ്ണിൽ പുതഞ്ഞ ദീപൻ പുലർച്ചെ വരെ അങ്ങനെ കിടന്നു. കൺമുന്നിൽ കുത്തിയൊലിക്കുന്ന ചെളിയും കല്ലുകളും അരണ്ട വെളിച്ചത്തിൽ കാണാമായിരുന്നു. പല തവണ ഉറക്കെ നിലവിളിച്ചെങ്കിലും ശബ്ദം മഴയിൽ അലിഞ്ഞുപോയി.പിന്നെ എന്തോ തലയിൽ വന്ന് ശക്തിയായി അടിച്ചത് വരെ ദീപന് ഓർമ്മയുണ്ട്. രാവിലെ ഏഴരയോടെ സമീപവാസി മണ്ണിൽനിന്ന് വലിച്ചെടുത്ത് കുലുക്കിയപ്പോഴാണ് കണ്ണു തുറന്നത്. അപ്പോഴേക്കും ദീപന്റെ വീട് അടക്കം പ്രദേശം മുഴുവൻ ചെളിമൂടിയിരുന്നു. അവിടെനിന്ന് ടാറ്റാ ആശുപത്രിയിലേക്കെത്തിച്ച ദീപൻ ജീവിതത്തിലേക്ക് കണ്ണുതുറന്നെങ്കിലും കുടുംബത്തെ കുറിച്ചോർത്ത് അധി തീരുന്നില്ല. ദീപന്റെ മാതാവ് പളനിയമ്മയും പരുക്കുകളോടെ രക്ഷപ്പെട്ടു. ഇവരെ കോലഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
Discussion about this post