ദുബായ്: എൻഎംസി ഹെൽത്ത് കെയർ സ്ഥാപകനും പ്രമുഖ പ്രവാസി വ്യവസായിയും ഇന്ത്യൻ പൗരന്മായ ബിആർ ഷെട്ടിയുടെ സ്വത്തുക്കൾ മരവിപ്പിക്കാൻ ഇത്തരവിട്ട് ദുബായ് കോടതി. സാമ്പത്തിക ക്രമക്കേടുകളെ തുടർന്നാണ് കോടതിയുടെ ഉത്തരവ്. ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ കോടതിയിൽ ക്രെഡിറ്റ് യൂറോപ്പ് ബാങ്കിന്റെ ദുബായ് ശാഖ നൽകിയ വായ്പാ തട്ടിപ്പ് പരാതിയിലാണ് ഉത്തരവ്. കേസിൽ അന്വേഷണം നടക്കുന്നതിനിടെ ബിആർ ഷെട്ടി യുഎഇ വിട്ടിരുന്നു.
വായ്പ നൽകിയ 80 ലക്ഷം ഡോളറിലധികം തിരികെ ലഭിക്കാനുണ്ടെന്നാണ് ക്രെഡിറ്റ് യൂറോപ്പ് ബാങ്ക് പരാതിയിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. 2013ൽ തയ്യാറാക്കുകയും കഴിഞ്ഞ വർഷം ഡിസംബറിൽ പുതുക്കുകയും ചെയ്ത കരാർ പ്രകാരം നൽകിയ വായ്പ തിരിച്ചടയ്ക്കുന്നതിൽ വീഴ്ച വരുത്തിയെന്നാണ് ക്രെഡിറ്റ് യൂറോപ്പ് ബാങ്കിന്റെ പരാതി. വ്യാപാര, ചരക്ക് സാധനങ്ങളുടെ ക്രയവിക്രയങ്ങൾക്ക് ധനസഹായം നൽകുന്ന ആസ്റ്റർഡാം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ക്രെഡിറ്റ് യൂറോപ്പ് ബാങ്കിന് ഒമ്പത് രാജ്യങ്ങളിൽ ശാഖകളുണ്ട്.
വായ്പാ കരാർ ബി ആർ ഷെട്ടി തന്നെ ഒപ്പിട്ട രണ്ട് ചെക്കുകളുടെ ഉറപ്പിന്മേലാണ് നൽകിയിരുന്നതെന്നാണ് ബാങ്കിന്റെ അവകാശവാദം. ഇതിൽ ഒരെണ്ണം ബിആർ ഷെട്ടിയുടെ പേഴ്സണൽ അക്കൗണ്ടിൽ നിന്നും മറ്റൊന്ന് എൻഎംസി ട്രേഡിങിന്റെ അക്കൗണ്ടിൽ നിന്നും പിൻവലിക്കാവുന്നതുമാണ്. എന്നാൽ ആവശ്യമായ പണം ഈ അക്കൗണ്ടുകളിൽ ഉണ്ടായിരുന്നില്ല. ഇതോടെയാണ് ബാങ്ക് പരാതിയുമായി രംഗത്തെത്തിയത്.
Discussion about this post