ന്യൂഡൽഹി: കൊവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതു മുതൽ ഒരുദിവസം പോലും അവധി എടുക്കാതെ മുൻ നിരയിൽ നിന്ന് പോരാടിയ ഡോക്ടറുടെ ജീവൻ കവർന്ന് കൊവിഡ്. ഡൽഹിയിലെ നാഷണൽ ഹെൽത്ത് മിഷനിലെ സജീവ കൊവിഡ് പോരാളിയായിരുന്ന ഡോ. ജാവേദ് അലിയാണ് ഇന്നലെ മരിച്ചത്.
അദ്ദേഹത്തിന് ജൂൺ 24ന് കൊവിഡ് സ്ഥിരീകരിക്കുകയും കഴിഞ്ഞ മൂന്നാഴ്ചയായി ഇദ്ദേഹം ചികിത്സയിലുമായിരുന്നു. കഴിഞ്ഞ പത്തു ദിവസമായി ഡോ. ജാവേദ് വെന്റിലേറ്ററിൽ ആയിരുന്നെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
ചികിത്സയ്ക്കിടെ രോഗം മൂർച്ഛിച്ച് എയിംസ് ട്രോമ സെന്ററിൽ വച്ചായിരുന്നു ജാവേദിന്റെ മരണം. ഇദ്ദേഹത്തിന്റെ ഭാര്യ ഹീന കൗസറും ഡോക്ടറാണ്. ഇവർക്ക് രണ്ട് മക്കളുമുണ്ട്. കൊവിഡിനെതിരെയുള്ള പോരാട്ടത്തിൽ പിന്നോട്ടുപോകാതിരിക്കാൻ ‘ഈദ്’ ദിനത്തിൽ പോലും അവധിയെടുക്കാതെയാണ് ജാവേദ് ജോലി എടുത്തതെന്ന് ഭാര്യ ഹീന കൗസർ പറഞ്ഞു. മാർച്ച് മുതൽ ഒരു ദിവസം പോലും അദ്ദേഹം അവധി എടുത്തിട്ടില്ല. രാത്രിയും പകലും കർമ്മനിരതനായിരുന്നു. അദ്ദേഹത്തെ ഒരു രക്തസാക്ഷിയായാണ് കാണുന്നതെന്നും ഹീന പറയുന്നു.
Discussion about this post