ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്ര ശിലാസ്ഥാപന ചടങ്ങ് വൻ ആഘോഷമാക്കാൻ ഉറച്ച് ക്ഷേത്ര നിർമ്മാണ ട്രസ്റ്റ്. കൊവിഡ് 19 പശ്ചാത്തലത്തിൽ പല തവണ മാറ്റിവെച്ച ക്ഷേത്രശിലാസ്ഥാപന ചടങ്ങ് ഓഗസ്റ്റ് അഞ്ചിന് നടക്കുമെന്നാണ് ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് അറിയിച്ചിരിക്കുന്നത്. കൊവിഡ് 19 സുരക്ഷാമാനദണ്ഡങ്ങൾ എല്ലാം പാലിച്ചുകൊണ്ടായിരിക്കും ചടങ്ങെന്നും ട്രസ്റ്റ് അറിയിച്ചു. ഇതിൽ അമ്പതിലേറെ വിവിഐപികൾ പങ്കെടുക്കുമെന്നുമാണ് കരുതുന്നത്. ഭക്തർക്ക് ശിലാസ്ഥാപനം തത്സമയം കാണുന്നതിനായി അയോധ്യയുടെ വിവിധ ഭാഗങ്ങളിൽ കൂറ്റൻ ടെലിവിഷൻ സ്ക്രീനുകൾ സ്ഥാപിക്കും.
അതേസമയം, ചടങ്ങിനെത്തുമോ എന്ന കാര്യം ഇനിയും പ്രധാനമന്ത്രി നരേന്ദ്ര മോഡി അറിയിച്ചിട്ടില്ല. ചടങ്ങിൽ പ്രധാനമന്ത്രിയുടെ സാന്നിധ്യം ഉണ്ടാകുമോയെന്ന കാര്യം പ്രധാനമന്ത്രിയുടെ ഓഫീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ശിലാസ്ഥാപനത്തിന് പ്രധാനമന്ത്രിയെ ക്ഷേത്ര ട്രസ്റ്റ് ക്ഷണിക്കുകയും ചെയ്തിരുന്നു. അയോധ്യക്ഷേത്ര പ്രസ്ഥാനവുമായി ബന്ധപ്പെട്ട എല്ലാ മുതിർന്ന ബിജെപി നേതാക്കൾക്കും ചടങ്ങിലേക്ക് ക്ഷണമുണ്ട്.
എൽകെ അദ്വാനി, മുരളി മനോഹർ ജോഷി, ഉമാഭാരതി, സാധ്വി റിതംഭര, വിനയ് കതിയാർ, ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭാഗവത് തുടങ്ങി പ്രമുഖരെയെല്ലാം ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് ട്രസ്റ്റ് അറിയിച്ചു. ഫെബ്രുവരിയിലാണ് രാമക്ഷേത്ര നിർമ്മാണത്തിനായി ട്രസ്റ്റ് രൂപീകരിച്ചുകൊണ്ടുളള പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വരുന്നത്. മൂന്നു മുതൽ മൂന്നര വർഷത്തിനുള്ളിൽ ക്ഷേത്ര നിർമ്മാണം പൂർത്തായാക്കാനാകുമെന്നാണ് കരുതുന്നതെന്ന് ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് പറഞ്ഞിരുന്നു.
Discussion about this post