കല്‍പ്പറ്റ: രണ്ട് ഇരട്ടക്കുട്ടികളുടെയും അവര്‍ക്ക് തണലായി നിന്ന മാതാപിതാക്കളുടെയും അതിജീവന കഥയാണിത്. എഴുന്നേറ്റ് നില്ക്കാന് കഴിയാത്ത തബ്ഷിറയ്ക്കും തന്‍സീറയ്ക്കും ആത്മധൈര്യം നല്കി ഉപ്പ മജീദും ഉമ്മ റംലയും ഒപ്പമുണ്ട്. ഓരോ ചുവടുംവെച്ച് തങ്ങളുടെ പൊന്നുമക്കള് ജീവിതത്തിലേക്ക് നടന്നുകയറുമെന്നു തന്നെയാണ് ഇവരുടെ പ്രതീക്ഷ.
1998 ഏപ്രില്‍ 14ന് ഒരു വിഷുദിനത്തിലാണ് റംല ഇരട്ടക്കുട്ടികള്‍ക്കു ജന്മം നല്‍കിയത്. മാസം തികയാതുള്ള പ്രസവമായിരുന്നു. ഒരുമിച്ചു 2 പെണ്‍കുട്ടികളെ കിട്ടിയ മാതാപിതാക്കളുടെ സന്തോഷം അധികകാലം നീണ്ടില്ല. എല്ലാ കുട്ടികളും കമിഴ്ന്നുവീഴേണ്ട പ്രായത്തിലും തബ്ഷിറയും തന്‍സീറയും ഒരേ കിടപ്പുതന്നെ.
കുഴപ്പമൊന്നുമുണ്ടാകില്ലെന്നു കരുതി ആദ്യമൊക്കെ സമാധാനിച്ചെങ്കിലും രണ്ടു വയസ്സായിട്ടും മാറ്റമൊന്നും കണ്ടില്ല. ബത്തേരി വിനായക ആശുപത്രിയിലായിരുന്നു ആദ്യ ചികിത്സ. പിന്നീട് നാട്ടുവൈദ്യം, ആയുര്‍വേദം തുടങ്ങി എല്ലാ രീതികളും പരീക്ഷിച്ചു.
വലുതായിട്ടും കുട്ടികള്‍ എഴുന്നേറ്റ് നടക്കാതായി. മറ്റുകുട്ടികളെല്ലാം ഓടിച്ചാടി കളിക്കുമ്പോഴും ഈ ഇരട്ട സഹോദരിമാര്‍ കിടക്കയില്‍ തന്നെ തള്ളിനീക്കി. ബത്തേരി വിനായക ആശുപത്രിയിലായിരുന്നു ആദ്യ ചികിത്സ. പിന്നീട് നാട്ടുവൈദ്യം, ആയുര്‍വേദം തുടങ്ങി എല്ലാ രീതികളും പരീക്ഷിച്ചു.
തബ്ഷിറയും തന്‍സീറയും മുതിര്‍ന്നപ്പോള്‍ ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു ഇരട്ടകള്‍ക്കു സെറിബ്രല്‍ പാള്‍സി എന്ന രോഗമാണ്! തുടര്‍ചികിത്സയ്ക്കു ലക്ഷങ്ങള്‍ കണ്ടെത്തേണ്ടിവരും. ഫലമുണ്ടാകുമോയെന്ന് ഉറപ്പുപറയാനുമാകില്ല.
മദ്രസ അധ്യാപകനായ മജീദിന്റെ തുച്ഛമായ ശമ്പളം കൊണ്ട് കുട്ടികള്‍ക്ക് ചികിത്സ നല്കാന് കഴിയാതെയായി.
കളിക്കൂട്ടുകാരുടെ പരിഹാസത്തില്‍ മനംനൊന്ത് തബ്ഷിറയും തന്‍സീറയും ഒരിക്കല്‍ ഉപ്പയോടു ചോദിച്ചു: എന്തിനാണു ഞങ്ങളെ വളര്‍ത്താന്‍ തീരുമാനിച്ചത്? ഇത്രയും കുഴപ്പമുള്ള കുഞ്ഞുങ്ങളാണ് എന്നറിഞ്ഞപ്പോള്‍ നിങ്ങള്‍ക്ക് എവിടെയങ്കിലും കൊണ്ടുപോയി കളഞ്ഞുകൂടായിരുന്നോ? മറുപടിയായി രണ്ടു കുഞ്ഞുമക്കളെയും നെഞ്ചോടുചേര്‍ത്തു പൊട്ടിക്കരയുക മാത്രം ചെയ്തു മജീദ്.
ഉള്ളതെല്ലാം വിറ്റുപെറുക്കി ഒരു ഓട്ടോറിക്ഷ വാങ്ങി. ചികിത്സയ്ക്കുള്ള പണത്തില്‍ കുറച്ചെങ്കിലും കണ്ടെത്താമല്ലോയെന്നും കുട്ടികളെ ഇടയ്ക്കിടെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ എളുപ്പമാകുമല്ലോയെന്നും മജീദ് കരുതി. നഴ്സറി പ്രായത്തില്‍ ഇരുവരെയും മണിയങ്കോട് പ്രേരണ എന്ന സ്ഥാപനത്തില്‍ വിട്ടു.
പരസഹായം കൂടുതല്‍ ആവശ്യമായിരുന്നതിനാല്‍ തബ്ഷിറയ്ക്ക് ഒരുകൊല്ലം കൂടി പ്രേരണയില്‍ പഠിക്കേണ്ടിവന്നു. തുടര്‍പഠനം മറ്റു കുട്ടികള്‍ക്കൊപ്പം തന്നെയാകണമെന്നു നിശ്ചയിച്ച മജീദ്, തബ്ഷിറയെയും തന്‍സീറയെയും കല്പറ്റ ജിഎല്‍പിഎസിലും പിന്നീട് എച്ച്ഐഎം യുപി സ്കൂളിലും ചേര്‍ത്തു. ദിവസവും രാവിലെ മുതല്‍ വൈകിട്ട് സ്കൂള്‍ വിടുന്നതു വരെ റംല ക്ലാസ്മുറിക്കു പുറത്ത് മക്കള്‍ക്കു കാവല്‍നിന്നു.
കല്പറ്റയില്നിന്നു 12 കിലോമീറ്റര്‍ അകലെ പിണങ്ങോടായിരുന്നു മജീദിന്റെയും കുടുംബത്തിന്റെയും താമസം. ഇത്രയും ദൂരം താണ്ടി സ്കൂളിലേക്കു വരുന്നതും ആശുപത്രിയിലേക്കും ജോലിക്കും പോകുന്നതുമെല്ലാം ബുദ്ധിമുട്ടായപ്പോള്‍ വീടും സ്ഥലവും വിറ്റ് കല്പറ്റ പുല്പാറയിലേക്കു മാറി.
വയനാട്ടിലെയും കോഴിക്കോട്ടെയും മലപ്പുറത്തെയും ആശുപത്രികളില്‍ ഇരുവര്‍ക്കും ചികിത്സ തുടര്‍ന്നു. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ മജീദും റംലയും നന്നേ പാടുപെട്ട കാലം. മുണ്ടേരി ഗവ. എച്ച്എസ്എസിലായിരുന്നു തബ്ഷിറയുടെയും തന്‍സീറയുടെയും ഹൈസ്കൂള്‍, പ്ലസ്ടു പഠനം.
14ാം വയസ്സില്‍ പെരിന്തല്‍മണ്ണ എംഇഎസ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തബ്ഷിറയ്ക്ക് എട്ടും തന്‍സീറയ്ക്ക് 14 ഉം ശസ്ത്രക്രിയകള്‍ നടന്നു. കുടുംബത്തിനു താങ്ങാവുന്നതിനപ്പുറമുള്ള ചികിത്സച്ചെലവുകള്‍ ഏറ്റെടുക്കാന്‍ സുമനസ്സുകള്‍ തയാറായി. വീട്ടിലേക്കുള്ള വഴി അന്നത്തെ വയനാട് കലക്ടര്‍ ടി.ഭാസ്കരന് ഇടപെട്ടു ശരിയാക്കി. പതിയെപ്പതിയെ കുട്ടികള്‍ പഴയതിലും കൂടുതല്‍ ചലനശേഷിയുള്ളവരായി.
ഇപ്പോള്‍ തന്സീറയ്ക്കു വോക്കിങ് സ്റ്റിക്കിന്റെ സഹായത്തോടെ നടക്കാം. മുഖമുയര്‍ത്താന്‍ പോലും കഴിയാതിരുന്ന തബ്ഷിറയ്ക്ക് കസേരയില്‍ തനിയെ ഇരിക്കാമെന്നായി. കല്പറ്റ ഗവ.കോളജില്‍നിന്നു ബികോം പൂര്‍ത്തിയാക്കിയ ശേഷം പിഎസ്സി പരിശീലനത്തിലാണു തന്‍സീറ. തബ്ഷിറ അതേ കോളജില്‍ ബികോം അവസാനവര്‍ഷ വിദ്യാര്‍ഥിനി.
ഓരോ ദിവസം ഫിസിയോതെറപ്പി കഴിയുമ്പോഴും ശാരീരികാവസ്ഥ കൂടുതല്‍ മെച്ചപ്പെടുന്ന അനുഭവമാണു രണ്ടുപേര്‍ക്കും. കല്പറ്റ നഗരസഭ നല്കിയ മുച്ചക്രവാഹനങ്ങളിലാണ് ഇപ്പോഴത്തെ യാത്ര. മക്കള്‍ പരസഹായമില്ലാതെ നടക്കുമെന്ന പ്രതീക്ഷയിലാണ് ഓരോ ദിവസവും മാതാപിതാക്കള്‍.
Discussion about this post