ബെയ്ജിങ്: കോവിഡിനും ജി4 വൈറസിനും പിന്നാലെ ചൈനയില്‍ ബ്യുബോണിക് പ്ലേഗും പടരുന്നു. പടര്‍ന്നുപിടിച്ച കോവിഡില്‍ നിന്നും ചൈന രക്ഷപ്പെട്ട് വരുന്നതിനിടെയാണ് ലോകത്തെ ഒന്നടങ്കം ആശങ്കയിലാഴ്ത്തിക്കൊണ്ട് രാജ്യത്ത് നിന്നും ബ്യുബോണിക് പ്ലേഗിന്റെ വാര്‍ത്ത പുറത്തുവന്നത്.
വടക്കന്‍ ചൈനയിലെ ഇന്നര്‍ മംഗോളിയയില്‍ ബയന്നൂരില്‍ ശനിയാഴ്ച ഒരാള്‍ക്കു പ്ലേഗ് ബാധയുണ്ടായതായി ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്ന് അധികൃതര്‍ പ്ലേഗ് നിയന്ത്രിക്കുന്നതായി ലെവല്‍ ത്രീ മുന്നറിയിപ്പ് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
ഈ മുന്നറിയിപ്പ് ഉടന്‍ എടുത്ത് മാറ്റില്ലെന്നും ഈ വര്‍ഷം അവസാനം വരെ പ്രാബല്യത്തിലുണ്ടായിരിക്കുമെന്നും അധികൃതര്‍ പറഞ്ഞു. പടിഞ്ഞാറന്‍ മംഗോളിയയിലെ ഖോദ് പ്രവിശ്യയില്‍ പ്ലേഗ് ബാധയുണ്ടായതായി ജൂലൈ ഒന്നിന് സിന്‍ഹുവ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇക്കാര്യം ലാബ് പരിശോധനയില്‍ തെളിയുകയും ചെയ്തു.
27 വയസ്സുള്ളയാള്‍ക്കും 17 വയസ്സുളള സഹോദരനുമാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. ഇവരുമായി അടുത്തിടപഴകിയ 140 പേരെ ഐസലേറ്റ് ചെയ്തിട്ടുണ്ട്. രോഗം ബാധിച്ച സഹോദരന്മാര് മൂഷിക, അണ്ണാന് വര്‍ഗത്തില്‍പെട്ട വലിയ ജീവിയായ മാര്‍മത്തിന്റെ ഇറച്ചി കഴിച്ചിരുന്നു. ഈ ഇറച്ചി കഴിക്കരുതെന്നും അധികൃതര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
പൊതുവേ കാടുകളില്‍ കണ്ടുവരുന്ന എലികളിലും മാര്മത്തിലും കാണുന്ന ചെള്ളുകള്‍ പടര്‍ത്തുന്ന ബാക്ടീരിയ രോഗമാണ് ബ്യുബോണിക് പ്ലേഗ്. ബ്യുബോണിക് പ്ലേഗ് ബാധിക്കുന്നവര്‍ക്ക് പെട്ടെന്ന് പനിയുണ്ടാകും. തലവേദന, വിറയല്‍ എന്നിവയും അനുഭവപ്പെടും.
ബാക്ടീരിയ ബാധിച്ച് ഏഴു ദിവസത്തിനുള്ളിലാണു ലക്ഷണങ്ങള്‍ പ്രകടമാകുന്നത്. പ്ലേഗ് ബാധിച്ചു ചത്ത മൃഗത്തിന്റെ ശരീരസ്രവങ്ങളില്നിന്നു രോഗം പടരാനുള്ള സാധ്യതയുണ്ട്. ചെള്ളോ പ്രാണിയോ കടിച്ചുണ്ടാകുന്ന മുറിവിലൂടെയാണ് ബാക്ടീരിയ ശരീരത്തില്‍ പ്രവേശിക്കുന്നത്.
ശരിയായ രീതിയില്‍ ചികിത്സ കിട്ടിയില്ലെങ്കില്‍ 24 മണിക്കൂര്‍ കൊണ്ടു രോഗബാധിതനു മരണം സംഭവിക്കുമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. 1348 ല്‍ ഈ രോഗം ബാധിച്ച് ലണ്ടനില്‍ 20 കോടിയിലേറെ ജനങ്ങളാണു മരിച്ചത്. പന്നികളില്‍നിന്നു പടരുന്ന അപകടകാരിയായ ജി4 വൈറസ് ബാധയുണ്ടായതായി റിപ്പോര്‍ട്ട് വന്നതിനു പിന്നാലെയാണ് ചൈനയില്‍ ബ്യുബോണിക് പ്ലേഗ് മുന്നറിയിപ്പും വന്നിരിക്കുന്നത്.
Discussion about this post