ന്യൂഡൽഹി: കഴിഞ്ഞ ദിവസം ഡൽഹിയിൽ കൊവിഡ് ബാധിച്ച് മരിച്ച ചെങ്ങന്നൂർ സ്വദേശി ഷാജി ജോൺ ആദ്യം കൊവിഡ് ഭേദമായി വീട്ടിലേക്ക് മടങ്ങിയയാൾ. ഡിസ്ചാർജ്ജായി വീട്ടിലെത്തിയതിന് പിന്നാലെ മരണം രണ്ടാമതും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. വീണ്ടും ചികിത്സയിലിരിക്കെയാണ് ചെങ്ങന്നൂർ ആലാ കുട്ടമൺതറയിൽ ഷാജി ജോൺ (56) കഴിഞ്ഞ ദിവസം മരിച്ചത്.
ഡൽഹിയിൽ സ്വകാര്യ കമ്പനി സൂപ്പർവൈസറായ ഷാജി വൃക്കസംബന്ധമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ കുറച്ചു നാളുകളായി ആഴ്ചയിൽ രണ്ടു തവണ ഡയാലിസിസ് നടത്തി വരുന്നുണ്ട്. ഈ ചികിത്സ തുടരുന്നതിനിടെ മേയ് അവസാനത്തോടെ ശ്വസിക്കുന്നതിന് ബുദ്ധിമുട്ട് അനുഭവപ്പെട്ടു. തുടർന്ന് നടത്തിയ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു.
പിന്നാലെ ജൂൺ മൂന്നോടെ ഇദ്ദേഹത്തെ ലോക് നായക് ജയ് പ്രകാശ് നാരായൺ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജൂൺ 26ന് കൊവിഡ് പരിശോധന ഫലം നെഗറ്റീവ് ആയതോടെ ഡിസ്ചാർജ്ജ് ആയി വീട്ടിലേക്ക് മടങ്ങുകയും ചെയ്തു.
വീണ്ടും ഡയാലിസിസ് തുടങ്ങണമെങ്കിൽ രണ്ട് തവണ പരിശോധന നടത്തി കോവിഡ് നെഗറ്റീവ് ആണെന്ന് ഉറപ്പാക്കിയ സർട്ടിഫിക്കറ്റ് ആവശ്യമായിരുന്നു. ഇതിനായി ഒരു സ്വകാര്യ ആശുപത്രിയിൽ പരിശോധന നടത്തിയപ്പോഴാണ് വീണ്ടും കൊവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ജൂലൈ ഒന്നിന് പിന്നെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ആരോഗ്യനില വളരെ മോശമാവുകയും കഴിഞ്ഞ ദിവസം മരണം സംഭവിക്കുകയുമായിരുന്നു.
കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് ഡൽഹിയിലെ ആൽഫ ഒമേഗ ക്രിസ്ത്യൻ വെൽഫെയർ കമ്മ്യൂണിറ്റി ചർച്ചിൽ ഷാജി ജോണിന്റെ സംസ്കാര ചടങ്ങുകൾ നടന്നു. ഡൽഹി സെന്റ് സ്റ്റീഫൻസ് ആശുപത്രി നഴ്സായ ഷേർലിയാണ് ഭാര്യ. മക്കൾ: ഏയ്ഞ്ചൽ, അലീസ
Discussion about this post