കൊച്ചി: കോവിഡ് പ്രതിസന്ധിയില്‍ നാടകമില്ലാതായതോടെ ജീവിക്കാന്‍ വേണ്ടി തുണിക്കച്ചവടം ചെയ്ത് നടി വിനോദിനി. നാടകാഭിനയമല്ലാതെ മറ്റൊന്നും ചെയ്ത് പരിചയമില്ലാത്ത വിനോദിനിയിപ്പോള് അരങ്ങുപോലെ തുണികച്ചവടവും ആസ്വദിച്ച് ചെയ്യുകയാണ്.
മുപ്പതുവര്‍ഷമായി നാടകമാണ് വിനോദിനിയുടെ ഉപജീവനമാര്‍ഗം. വക്കീലായും ജഡ്ജിയായും ചാനല്‍ അവതാരകയായുമെല്ലാം വിനോദിനി നാടകങ്ങളില്‍ വേഷമിട്ടു. എന്നാല്‍ വില്ലനായി കോവിഡ് എത്തിയതോടെ നാടമില്ലാതായി. ഇതോടെ ജീവിക്കാനായി തുണിക്കച്ചവടത്തിലേക്ക് തിരിയുകയായിരുന്നു ഇവര്‍.
എറണാകുളത്തുനിന്നും കൊല്ലത്തുനിന്നുമാണ് തുണിത്തരങ്ങള്‍ ഒന്നിച്ചുവാങ്ങുന്നത്. ചെറിയ ലാഭം മാത്രം ഈടാക്കിയാണ് വില്‍പ്പന. സ്കൂട്ടറിലാണ് യാത്ര. ദിവസവും രാവിലെ ഒമ്പതുമണിക്ക് തുണിക്കെട്ടുമായി ഇറങ്ങും. ഉച്ചയ്ക്ക് മടക്കം. മൂന്നുമുതല്‍ ആറുവരെ വീണ്ടും കച്ചവടം.
ഹരിപ്പാട്ടും പരിസരപ്രദേശങ്ങളിലുമുള്ള വഴികളിലൂടെയെല്ലാം പോകും. സ്ത്രീകളെ കാണുമ്പോള്‍ വണ്ടി നിര്‍ത്തി കാര്യം പറയും. എല്ലാവരും നല്ല സപ്പോര്‍ട്ടാണെന്നും ആവശ്യമുള്ള സാധനങ്ങള്‍ എന്താണെന്ന് ലിസ്റ്റ് തരാറുണ്ടെന്നും വിനോദിനി പറയുന്നു.
പതിനെട്ടാം വയസ്സിലാണ് വിനോദിനി അരങ്ങിലെത്തിയത്. ഇതിനോടകം 5,000-ത്തിലധികം വേദികള്‍ പിന്നിട്ടു. 2001, 2007 വര്‍ഷങ്ങളില്‍ മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്കാരം ലഭിച്ചു. വിവിധ സാംസ്കാരികസംഘടനകളുടെ അന്‍പതിലധികം പുരസ്കാരങ്ങള്‍ വേറെയും. അങ്ങനെ നാടകരംഗത്തെ വിലയേറിയ താരമായിരുന്നു ഹരിപ്പാട് വെട്ടുവേനി പത്തുവള്ളില് വിനോദിനി.
Discussion about this post