കൊച്ചി: കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ഐഎന്‍എസ് വിക്രാന്തില്‍ നിന്ന് ഹാര്‍ഡ് ഡിസ്ക്കുകള്‍ അടക്കം മോഷണംപോയ സംഭവത്തില്‍ എന്‍ഐഎ പിടികൂടിയ പ്രതികളെ ശാസ്ത്രീയമായി ചോദ്യം ചെയ്യാന്‍ തീരുമാനിച്ചു. പ്രതികള്‍ക്ക് കപ്പലില്‍ കയറി മോഷണം നടത്താനുള്ള സാങ്കേതിക പരിജ്ഞാനം എങ്ങനെ ഉണ്ടായി എന്നു കണ്ടെത്താനാണിത്. പ്രതികളെ പത്ത് ദിവസത്തേക്ക് കസ്റ്റഡില്‍ വേണമെന്ന് എന്‍ഐഎ കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നാളെ കോടതി കസ്റ്റഡി അപേക്ഷ പരിഗണിക്കും.
പിടിയിലായ രണ്ട് പ്രതികളും കൊച്ചി കപ്പല്‍ശാലയില്‍ കരാര്‍ പെയിന്റിങ് തൊഴിലാളികളായിരുന്നു. വേതനത്തെച്ചൊല്ലി കരാറുകാരനുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് മോഷണം നടത്തിയതെന്നാണ് ഇവര്‍ നല്കിയ മൊഴി. എന്നാല്‍ എന്‍ഐഎ ഈ മൊഴി വിശ്വസിക്കാന്‍ തയ്യാറായിട്ടില്ല. പ്രതികളില്‍ ഒരാളായ സുമിത് കുമാറിന്റെ കമ്പ്യൂട്ടര്‍ പരിജ്ഞാനവും എന്‍ഐഎയുടെ സംശയം ബലപ്പെടുത്തുന്നുണ്ട്.
2019 സെപ്റ്റംബറിലാണ് കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന യുദ്ധക്കപ്പലായ ഐഎന്‍എസ് വിക്രാന്തില്‍ നിന്ന് ഹാര്‍ഡ് ഡിസ്ക്കുകള്‍ മോഷണം പോയത്. വിമാനവാഹിനിക്കപ്പലില്‍ നിന്ന് നാല് ഹാര്‍ഡ് ഡിസ്ക്കുകളും ചില അനുബന്ധ ഉപകരണങ്ങളുമാണ് മോഷണം പോയത്.
കപ്പലിന്റെ വിവിധ ഭാഗങ്ങളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്ന ‘ഇന്റഗ്രേറ്റഡ് പ്ലാറ്റ്ഫോം മാനേജ്മെന്റ് സിസ്റ്റ’ത്തിന്റെ വിവരങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്കുകളായിരുന്നു മോഷണം പോയത്. ആദ്യം പോലീസ് അന്വേഷിച്ച കേസ് പിന്നീട് എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നു. പ്രതികളെക്കുറിച്ച് സൂചന നല്‍കുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ വരെ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. 2009ലാണ് ഐഎന്‍എസ് വിക്രാന്തിന്റെ നിര്‍മ്മാണം കപ്പല്‍ശാലയില്‍ ആരംഭിച്ചത്. 2022 ല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി നാവിക സേനയക്ക് കൈമാറും
Discussion about this post