തൃശ്ശൂര്‍; ഭക്ഷണം കഴിക്കുന്നതിനായി മാറ്റി വച്ച രൂപ കൊണ്ട് സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന വിദ്യാര്‍ത്ഥിക്ക് ടിവി വാങ്ങി നല്കി ഒരു കൂട്ടം അധ്യാപകര്‍. തൃശ്ശൂരിലെ മാര്‍ത്തോമാ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ പ്ലസ്ടു മൂല്യനിര്‍ണ്ണയ ക്യാമ്പില്‍ പങ്കെടുത്ത അധ്യാപകരാണ് സ്കൂളിലെ അര്‍ഹയായ വിദ്യാര്‍ത്ഥിക്ക് ഓണ്‍ലൈന്‍ ക്ലാസ്സ് കാണുന്നതിനായി ടിവി വാങ്ങി നല്‍കിയത്.
സ്കൂളിലെ പന്ത്രണ്ടാം ക്ളാസില്‍ പഠിക്കുന്ന കുട്ടിക്കാണ് അധ്യാപകര്‍ ടിവി വാങ്ങി നല്‍കിയത്. അധ്യാപകരുടെ ഈ നന്മയെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് പരസ്യ സംവിധായകനായ ഫേവര്‍ ഫ്രാന്‍സിസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം അധ്യാപകരുടെ പ്രവര്‍ത്തിയെ പ്രശംസിച്ചത്.
ഫേസ്ബുക്ക് പോസ്റ്റ്:
ചിക്കന്‍ ബിരിയാണി ടീ വീ സെറ്റായി മാറിയ ജാലവിദ്യ
മൂല്യ നിര്‍ണയ ക്യാംപുകളെന്നാല് ഒരേ വിഷയം പഠിപ്പിക്കുന്ന അധ്യാപകരുടെ ഒത്തുചേരലിനുള്ള അവസരം കൂടിയാണ്. ഞാന്‍ ഹയര്‍ സെക്കണ്ടറി ജേര്‍ണലിസം അധ്യാപകനായി ജോലി ചെയ്യുന്ന
കാലത്ത് റെയര്‍ സബ്ജക്ടുകള്‍ എന്നറിയപ്പെടുന്ന ജേര്‍ണലിസത്തിനും സൈക്കോളജിക്കുമൊക്കെ ക്യാംപ് വരുന്നത് തിരുവനന്തപുരത്തായിരിക്കും ജോലി സ്ഥിരപ്പെടുത്തിക്കിട്ടിയിട്ടില്ലാത്തതിനാല് അക്കാലത്ത് ശമ്പളമില്ലാതെ പണിയെടുത്തിരുന്ന ഞങ്ങള്‍ക്ക് ആകെ സര്‍ക്കാരില്‍ നിന്നെന്തെങ്കിലും പൈസ കിട്ടിയിരുന്നത് ആ മൂല്യനിര്‍ണയ ക്യാംപില്‍ പങ്കെടുക്കുമ്പോള്‍ മാത്രമാണ്. അഞ്ചു വര്‍ഷം കൊണ്ട് ഞാന്‍ ഹയര്‍ സെക്കണ്ടറി അധ്യാപക ജോലി ഉപേക്ഷിച്ചെങ്കിലും ഭാര്യ ഇപ്പോഴും ആ ജോലി തുടരുന്നുണ്ട്. ഇംഗ്ലീഷ് അധ്യാപികയായി.
ഇന്ന് ഈ വര്‍ഷത്തെ അവളുടെ ‘പേപ്പര്‍ നോട്ടം’ (അങ്ങനെയാണ് ഞങ്ങള്‍ തൃശ്ശൂര്ക്കാര് മൂല്യനിര്‍ണയത്തെ വിളിക്കാറ്) അവസാനിച്ചു. സാധാരണ വര്‍ഷങ്ങളില്‍ ക്യാംപില്‍ പങ്കെടുക്കുന്ന അധ്യാപകരെല്ലാം ചേര്‍ന്ന് 150 രൂപാ വീതമെടുത്തു അവസാന ദിവസം ഉച്ചക്ക് ചിക്കന്‍ ബിരിയാണി കഴിച്ചു സന്തോഷത്തോടെ ക്യാംപ് അവസാനിപ്പിക്കും. എന്നാല്‍ ഈ വര്‍ഷവും അവര്‍ അവര്‍ പിരിവ് നടത്തി. കോവിഡ് കാലമായതിനാല്‍ 150നു പകരം നൂറേ പിരിച്ചുള്ളൂ. പക്ഷെ ഇത്തവണ ബിരിയാണിയല്ല അവര്‍ അവസാന ദിവസം വാങ്ങിയത്. അവരുടെ മൂല്യനിര്‍ണയ ക്യാംപ് നടന്നുവന്ന തൃശ്ശൂരിലെ മാര്‍ത്തോമാ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ ഏറ്റവും അര്‍ഹയായ ഒരു വിദ്യാര്‍ത്ഥിനിക്ക് അവര്‍ ആ തുക കൊണ്ട് ഒരു എല്‍ ഈ ഡീ ടീ വീ സമ്മാനിച്ചു. രണ്ടു വിദ്യാര്‍ഥിനികള്‍ക്ക് ഈ ടെലിവിഷന്‍ സെറ്റ് പ്രയോജനപ്പെടും. പന്ത്രണ്ടാം ക്ളാസില്‍ പഠിക്കുന്ന ആ കുട്ടിക്കും ഒന്‍പതില്‍ പഠിക്കുന്ന അനിയത്തിക്കും. തീര്‍ച്ചയായും ബിരിയാണി കഴിച്ചതിനേക്കാള്‍ സന്തോഷത്തോടെ ആയിരിക്കും ആ അദ്ധ്യാപകര്‍ ഇത്തവണ ക്യാംപില്‍ നിന്ന് മടങ്ങിയത്.
ഈ സന്തോഷം ഭാര്യ എന്നോട് പങ്കുവെച്ചപ്പോളാണ് ഇതിനെക്കുറിച്ചൊരു പോസ്റ്റിടാമെന്നു ഞാന്‍ കരുതിയത്. കൂടുതല്‍ അന്വേഷിച്ചപ്പോളാണ്ഇംഗ്ലീഷ് ടീച്ചേഴ്സിന്റെ കൂട്ടായ്മയില്‍ ഇങ്ങനെ ഒരു കാര്യം മുന്നോട്ട് വെച്ച ആളെ ഞാന്‍ തിരിച്ചറിഞ്ഞത്. ഞാന്‍ ഹയര്‍ സെക്കണ്ടറി അധ്യാപകനായി ജോലി ചെയ്യുന്ന കാലത്ത് ഞങ്ങളുടെ സ്കൂളില്‍ അതിഥി അധ്യാപകനായി എത്തിയ തോമസ് തൊട്ടിപ്പാള്‍ എന്ന നിശബ്ദ വിപ്ലവകാരിയില്‍ നിന്നാണ് ഈ ആശയത്തിന്റെ ഉത്ഭവം. ചെയ്യുന്ന ഏതു കാര്യത്തിനോടും നൂറു ശതമാനം ആത്മാര്‍ത്ഥത പുലര്‍ത്തുന്ന മനുഷ്യനാണ് തോമസ് മാഷ്. മിക്ക അദ്ധ്യാപകരും ബീ എഡ് കഴിയുന്നതോടെ ചാര്‍ട്ടും മോഡലുമൊക്കെ ഉപേക്ഷിച്ചു നോട്ടും ഗൈഡും ചൂരലുമായി ഒതുങ്ങുമ്പോള്‍ ചുരുട്ടിപ്പിടിച്ച ചാര്‍ട്ടുകളും പഠനത്തെ സഹായിക്കുന്ന പൊടിക്കൈകളുമായി ക്ലാസിലേക്ക് പോകുന്ന തോമസ് മാഷേ എനിക്ക് മറക്കാനാവില്ല. എനിക്കെന്നല്ല ആ വിവിദ്യാലയത്തിലെ ആര്‍ക്കും മാഷെ മറക്കാനാകില്ല. ആദ്യമായിട്ടായിരിക്കും ഒരു അതിഥി അദ്ധ്യാപകന് സ്കൂളിന്റെ പടിയിറങ്ങുമ്പോള്‍ കുട്ടികള്‍ക്കൊപ്പം അദ്ധ്യാപകരും മാഷ് ഇവിടെ സ്ഥിരമായി എത്തിയിരുന്നെങ്കില്‍ എന്ന് ആശിച്ചിട്ടുണ്ടാകുക.
ആ എയിഡഡ് സ്കൂളില്‍ തോമസ് മാഷ് എത്തിയില്ലെങ്കിലും അധികം വൈകാതെ പീ എസ് സി എഴുതി തോമസ് മാഷ് സര്‍ക്കാര്‍ സ്കൂളില്‍ അധ്യാപകനായി. ഒരു എയിഡഡ് മാനേജ്മെന്റിന് കീഴിലുള്ള വിരലിലെണ്ണാവുന്ന സ്കൂളുകളേക്കാള് തോമസ് മാഷിന്റെ സേവനം യഥാര്‍ത്ഥത്തില്‍ ആവശ്യപ്പെടുന്നത് കേരളത്തിലെ സാധാരണക്കാരായ കുട്ടികള്‍ പഠിക്കുന്ന സര്‍ക്കാര്‍ സ്കൂളുകള്‍ തന്നെയാണ്
തോമസ് തൊട്ടിപ്പാള്‍ എന്ന തോമസ് മാഷിനും മാര്‍ത്തോമാ സ്കൂളില്‍ ഇംഗ്ലീഷ് മൂല്യ നിര്‍ണായ ക്യാംപില്‍ പങ്കെടുത്ത എല്ലാ അദ്ധ്യാപകര്‍ക്കും സല്യൂട്ട്
(ഈ ഫോട്ടോയില്‍ ഏറ്റവും പിന്നില്‍ തോളില്‍ ഒരു ബാക് പാക്കും തൂക്കി നില്ക്കുന്ന മനുഷ്യനാണ് തോമസ് മാഷ്.)
Discussion about this post