ന്യൂഡൽഹി: രാജ്യത്ത് ജൂൺ ഒന്നിന് തെക്കു പടിഞ്ഞാറൻ കാലവർഷം ആരംഭിച്ചുവെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഈ വർഷം മൺസൂൺ ഇന്ത്യയിൽ സാധാരണ നിലയിലായിരിക്കുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കുപടിഞ്ഞാറൻ കാലവർഷം കേരളത്തിലെത്തിയെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ഡയറക്ടർ ജനറൽ ഡോ. എം മോഹൻപാത്ര പറഞ്ഞു.
അനുകൂല സാഹചര്യങ്ങളുടെ അടിസ്ഥാനത്തിലാണ് കേരളത്തിൽ മൺസൂൺ ആരംഭിച്ചെന്ന് പ്രഖ്യാപിച്ചതെന്ന് ഡോ. എം. മോഹൻപത്ര പത്രസമ്മേളനത്തിൽ പറഞ്ഞു. ഈ വർഷം രാജ്യത്ത് സാധാരണ മഴക്കാലമായിരിക്കും. ശരാശരി 96 മുതൽ 104 ശതമാനം കാലവർഷം ലഭിക്കും.
തെക്കുപടിഞ്ഞാറൻ മൺസൂൺ കാരണം അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ കേരളത്തിൽ കനത്ത മഴ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് ദിവസത്തിനുള്ളിൽ കേരളത്തിൽ വ്യാപകമായ മഴയുണ്ടാകുമെന്ന് പ്രവചിക്കപ്പെടുന്നു. ഐഎംഡിയുടെ 80 ശതമാനത്തിലധികം സ്റ്റേഷനുകളിൽ 2.5 മില്ലിമീറ്ററിലധികം മഴ രേഖപ്പെടുത്തിയിട്ടുണ്ടെന്നും മോഹൻപത്ര പറഞ്ഞു.
നല്ല മൺസൂണിന് സാഹചര്യങ്ങൾ കൂടുതൽ അനുകൂലമായി മാറുകയാണെന്ന് പത്രസമ്മേളനത്തിൽ ഡോ. മോഹൻപാത്രയ്ക്ക് ഒപ്പമുണ്ടായിരുന്ന ഭൗമശാസ്ത്ര മന്ത്രാലയം സെക്രട്ടറി ഡോ. മാധവൻ നായർ രാജീവൻ പറഞ്ഞു.
Discussion about this post