പിണറായി വിജയന് 75 വയസ്സ് തികയുകയാണ്. കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി പിറന്ന മണ്ണിലായിരുന്നു സഖാവിന്റെ ജനനം. ദാരിദ്ര്യവും കഷ്ടപ്പാടുകളും നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ ബാല്യം. ജീവിത പ്രാരാബ്ധങ്ങളും പ്രതികൂല സാഹചര്യങ്ങളും വിജയനെ കഠിനാദ്ധ്വാനിയും ചങ്കുറപ്പുള്ളവനുമായ യുവാവാക്കി മാറ്റി. മദ്ധ്യവയസ്ക്കനാകുമ്പോള് അദ്ദേഹം രാഷ്ട്രീയ വെല്ലുവിളികളുടെയും വര്‍ഗീയ കാലുഷ്യങ്ങളുടെയും നടുവിലൂടെയാണ് സഞ്ചരിച്ചത്. അന്‍പതുകള്‍ പിന്നിട്ടപ്പോള്‍ കമ്മ്യൂണിസ്റ്റ് ശത്രുക്കളുടെ കണ്ണിലെ കരടായി പിണറായിക്കാരന് സഖാവ് മാറി.
ഒളിഞ്ഞും തെളിഞ്ഞും അദ്ദേഹം നേരിട്ട ആക്രമണങ്ങള്‍ക്ക് കയ്യും കണക്കുമില്ലായിരുന്നു. ഇതിനെല്ലാം പുറമെയായിരുന്നു വളഞ്ഞിട്ടുള്ള ആസൂത്രിതവും സംഘടിതവുമായ മാധ്യമവേട്ട. പിണറായി വിജയനെ മൂക്കില്‍ വലിച്ച് കളയാമെന്ന് വ്യാമോഹിച്ചവരെ അക്ഷരാര്‍ത്ഥത്തില്‍ സ്തബ്ധരാക്കിയാണ് കേരളത്തിന്റെ മുഖ്യമന്ത്രിയുടെ കസേരയില്‍ അദ്ദേഹം അവരോധിതനായത്.
ആരുടെയും അമ്മായിക്കളിക്ക് നിന്നുകൊടുക്കാത്ത, ഒരാളുടെയും മുന്നില്‍ നട്ടെല്ല് വളക്കാത്ത, ഒരുത്തന്റെയും ഉമ്മാക്കി കണ്ട് ചൂളിപ്പോകാത്ത, ക്രാന്തദര്‍ശിത്വമുള്ള ഒരു ഭരണകര്‍ത്താവിനെ കാലം ആഗ്രഹിക്കുന്ന ഘട്ടത്തിലായിരുന്നു ചരിത്ര നിയോഗം പോലെ ആ അധികാരാരോഹണം.
അസാധ്യമെന്ന് പലരും എഴുതിത്തള്ളിയ പലതും സാധ്യമാകുന്നതാണ് പിന്നീട് കേരളം കണ്ടത്. മലവെള്ളപ്പാച്ചില്‍ പോലെ ഇരച്ചെത്തിയ ഓരോ പ്രതിസന്ധിയേയും പിണറായിയെന്ന കഴിവുറ്റ ഭരണാധികാരി നിര്‍ഭയം നേരിട്ടു. ഓരോ ദുരന്തം വന്നപ്പോഴും, ”ഇല്ലാ തീര്‍ന്നു’ എന്ന് കട്ടായം പറഞ്ഞവരെ നിരാശയുടെ വാരിക്കുഴിയിലേക്കെറിഞ്ഞ് സഖാവ് ജൈത്രയാത്ര തുടരുകയാണ്.
ആ യാത്രാ സംഘത്തില്‍ ഒരെളിയ അംഗമാകാന്‍ സാധിച്ചു എന്നതില്‍ എനിക്കും ഏറെ അഭിമാനമുണ്ട്. ഇനിയും ഒരുപാട് കാലം നാടിനെ സേവിക്കാനും നാട്ടുകാരെ മുന്നോട്ട് വഴിനടത്താനും പുരോഗതിയുടെ പുത്തന്‍ ഭൂമികയിലേക്ക് സംസ്ഥാനത്തെ നയിക്കാനും പിണറായി വിജയനെന്ന കേരളത്തിന്റെ മുഖ്യമന്ത്രിക്ക് കഴിയട്ടേ എന്നാണ് ആഗ്രഹവും അഭിലാഷവും പ്രാര്‍ത്ഥനയും. ചെറിയ പെരുന്നാളിന്റെ ഈ സുദിനത്തില്‍ പെരുന്നാള്‍ ആശംസയോടൊപ്പം സഖാവിന് സ്നേഹമസൃണമായ ജന്മദിനാശംസകളും നേരുന്നു.
Discussion about this post