വളരെ കുറഞ്ഞ കാലത്തിനിടയ്ക്ക് തെന്നിന്ത്യൻ സിനിമകളിലൂടെ ആരാധകരുടെ മനംകവർന്ന താരമാണ് നേഹ സക്സേന. ഹിന്ദി ലോകത്തു നിന്നുമെത്തി മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരങ്ങളുടെ കൂട്ടത്തിൽ നേഹയുടെ പേരും ഉണ്ട്.
ഒരുപാട് ചർച്ചയായ മമ്മൂട്ടി ചിത്രം കസബയിലൂടെയാണ് നേഹ സക്സേന മലയാളികൾക്ക് സുപരിചിതയായത്. പിന്നീട് മോഹൻലാൽ നായകനായ മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന ചിത്രത്തിലും നേഹ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. ഗാനരംഗങ്ങളിലും താരം സജീവമാണ്.
എന്നാൽ, ഇപ്പോഴിതാ സിനിമയിലെത്തുന്നതിന് മുമ്പുള്ള തന്റെ ദുരിത കാലത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് നടി.
‘ഒരു മിഡിൽ ക്ളാസ് കുടുംബത്തിലാണ് ഞാൻ ജനിച്ചത്. അച്ഛനെ കാണാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടില്ല. അമ്മ കമ്പിളിക്കുപ്പായങ്ങളും ജാക്കറ്റുമൊക്കെ തുന്നുന്നതിൽ വിദഗ്ധയായിരുന്നു. എന്റെ പഠനത്തിനും ഭക്ഷണത്തിനുമൊക്കെ വേണ്ടി അമ്മ ഒരുപാട് കഷ്ടപ്പാടുകൾ സഹിച്ചിട്ടുണ്ട്.’
‘പണ്ട് ബോർഡ് എക്സാമിനുള്ള ഹാൾടിക്കറ്റ് വാങ്ങാൻ മുന്നൂറ് രൂപ പോലും എന്റെ കൈയിലില്ലാത്ത സമയമുണ്ടായിരുന്നു. ബോർഡ് എക്സാം എഴുതിയില്ലെങ്കിൽ എന്റെ ഒരു വർഷം പോകും. ഞാനൊരു വീട്ടിൽ വേലക്കാരിയായി ജോലി ചെയ്താണ് ആ പണം സ്വരൂപിച്ചത്’- താരം കണ്ണീരോടെ കൗമുദിയോട് വെളിപ്പെടുത്തിയതിങ്ങനെ.