ന്യൂഡൽഹി: കാലങ്ങളായുള്ള വായ്പാ പരിധി ഉയർത്തണമെന്ന സംസ്ഥാനങ്ങളുടെ ആവശ്യം കേന്ദ്ര സർക്കാർ അംഗീകരിച്ചു. ജിഡിപിയുടെ മൂന്നു ശതമാനമായിരുന്നത് അഞ്ച് ശതമാനം വരെ കടമെടുക്കാനാണ് ഉപാധികളോടെ അനുമതി നൽകിയത്.
കടമെടുപ്പ് പരിധി കൂട്ടിയതോടെ സംസ്ഥാനങ്ങൾക്ക് അധികമായി ലഭിക്കുക 4.28 ലക്ഷം കോടി രൂപയാണ്. കേരളത്തിന് തന്നെ 18,000 കോടി കൂടി കടമെടുക്കാൻ ഇതുവഴി അവസരമുണ്ടാകും.
ജിഡിപിയുടെ മൂന്നര ശതമാനം വരെ ഉപാധിയില്ലാതെ കടമെടുക്കാം. അതേസമയം, അടുത്ത ഒരു ശതമാനം അതായത് മൂന്നര മുതൽ നാലര വരെ അധികമായി കടമെടുക്കണമെങ്കിൽ കേന്ദ്രം മുന്നോട്ടുവച്ചിട്ടുള്ള പരിഷ്കരണങ്ങൾ വിവിധ മേഖലയിൽ നടപ്പാക്കണം.
കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കണം. പൊതുവിതരണ മേഖലയിൽ പരിഷ്കാരങ്ങൾ പൂർത്തിയാക്കണം. നിക്ഷേപത്തിലൂടെ കൂടുതൽ തൊഴിലവസരം സൃഷ്ടിക്കണം. വൈദ്യുതി മേഖലയിൽ പരിഷ്കരണത്തിലൂടെ കർഷകരുടെ താത്പര്യങ്ങൾ സംരക്ഷിക്കണം. നഗരവികസനവും ആരോഗ്യരംഗത്തെ വികസനവും ശുചീകരണവും ഉറപ്പാക്കണം. ഈ നിബന്ധനകളിൽ മൂന്നെണ്ണം പാലിച്ചാൽ മാത്രമേ ശേഷിക്കുന്ന അരശതമാനം കടംകൂടി എടുക്കാൻ അനുവദിക്കൂ.
Discussion about this post