പനാജി: കൊവിഡിനെതിരെയുള്ള പോരാട്ടത്തിൽ പ്രതിരോധ നടപടികൾ ശക്തമാക്കി ഗോവ. കോവിഡ് മുക്തമായ സംസ്ഥാനത്ത് ഇനി മുതൽ മാസ്ക് നിർബന്ധമാക്കിയിരിക്കുകയാണ്. പൊതു സ്ഥലങ്ങളിൽ മാസ്ക് ധരിക്കൽ നിർബന്ധമാക്കിയതിന് പിന്നാലെ മാസ്ക് ധരിക്കാത്ത ആളുകൾക്ക് റേഷനും പെട്രോൾ പമ്പിൽ നിന്നും ഇന്ധനവും നൽകേണ്ടെന്ന് തീരുമാനിച്ചിരിക്കുകയാണ് ഗോവ സർക്കാർ.
ചീഫ് സെക്രട്ടറി പരിമൾ റായ് അധ്യക്ഷത വഹിച്ച സ്റ്റേറ്റ് എക്സിക്യൂട്ടീവ് കമ്മറ്റി യോഗത്തിലാണ് ഇത്തരത്തിലൊരു തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. മാസ്ക് ധരിക്കാതെ വരുന്ന ആളുകൾക്ക് പമ്പുകളിൽ നിന്നും ഇന്ധനം നൽകരുതെന്നും റേഷൻ കടകളിൽ നിന്നും പലചരക്ക് സാധനങ്ങൾ നൽകരുതെന്നുമാണ് ഉത്തരവ്.
നിർദേശം ഫലപ്രദമായി നടപ്പാക്കാൻ ‘നോ മാസ്ക് നോ പെട്രോൾ’ ‘നോ മാസ്ക് നോ റേഷൻ’ ക്യാംപെയിനുകൾ തുടങ്ങാൻ സിവിൽ സപ്ലൈസ് ഡയറക്ടർക്ക് നിർദേശവും നൽകി. സംസ്ഥാനത്ത് ഇതുവരെ മാസ്ക് ധരിക്കാത്ത 1000 പേരിൽ നിന്നും പിഴ ഈടാക്കിയെന്നും ഗോവൻ ഐജി ജസ്പാൽ യോഗത്തിൽ വ്യക്തമാക്കി.
Discussion about this post