ന്യൂഡൽഹി: വിദേശത്ത് കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലെ ലോക്ക് ഡൗൺ കാരണം കുടുങ്ങിപ്പോയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള മാർഗ്ഗ നിർദേശത്തിന്റെ കരട് രൂപരേഖ തയ്യാറാക്കി കേന്ദ്ര സർക്കാർ.
രാജ്യത്തേക്ക് തിരിക്കുകൊണ്ടുവരേണ്ട പ്രവസികളുടെ മുൻഗണനാ പട്ടികയാണ് കേന്ദ്ര സർക്കാർ തയ്യാറാക്കിയത്. ഇതനുസരിച്ച് ഗൾഫ് മേഖലയിലുള്ള കുടിയേറ്റ തൊഴിലാളികൾക്കായിരിക്കും പ്രഥമ പരിഗണന ലഭിക്കുക. ഇവരെ തിരിച്ചെത്തിച്ചതിന് ശേഷം വിദേശ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന വിദ്യാർത്ഥികളെ പരിഗണിക്കും. പ്രത്യേക കൺട്രോൾ റൂമിന്റെ സഹായത്താലാണ് തിരികെ എത്തിക്കേണ്ടവരുടെ പട്ടിക തയ്യാറാക്കുന്നത്.
അതത് രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളുടെ നേതൃത്വത്തിലായിരിക്കും ഈ പട്ടിക തയ്യാറാക്കുക. വിശദമായ ആരോഗ്യ പരിശോധനയും വിദേശ രാജ്യങ്ങളിൽ നിന്ന് മടങ്ങുന്ന ഇന്ത്യക്കാർക്ക് ഏർപ്പെടുത്തും. നാട്ടിലെത്തിച്ചതിന് ശേഷം ഇവരെ ക്വാറന്റൈനിലാക്കും.
കൊവിഡ് പശ്ചാത്തലത്തിൽ വിദേശ രാജ്യങ്ങളിൽ ഏകദേശം 40000ത്തിലധികം വിദ്യാർത്ഥികളാണ് നാട്ടിലേക്ക് എത്താനാകാതെ കുടുങ്ങി കിടക്കുന്നതെന്നാണ് ഏകദേശ കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിന് പുറമെ വിദേശ രാജ്യങ്ങളിൽ വിസിറ്റിങ് വിസയ്ക്ക് പോയവരും വിസ കാലാവധി തീർന്നവരും കുടുങ്ങിക്കിടക്കുന്നുണ്ട്.
Discussion about this post