ന്യൂഡൽഹി: രാജ്യം കൊവിഡിനെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുന്നതിനിടെ വിദേശത്തുനിന്നും ആയുധം ഇറക്കുമതി ചെയ്യുന്നത് ഉൾപ്പടെയുള്ള എല്ലാ കരാറുകളും തത്കാലത്തേക്ക് മാറ്റി വെയ്ക്കുന്നുവെന്ന് സൂചന. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ റഫേൽ കരാർ അടക്കമുള്ള എല്ലാ ആയുധ ഇടപാടുകളും നിർത്തിവെയ്ക്കുന്നത് സംബന്ധിച്ച നിർദേശം സൈന്യത്തിന് നൽകി. കേന്ദ്ര സർക്കാർ ജീവനക്കാരുടെ വർധിച്ച ക്ഷാമബത്ത നൽകുന്നതും മരവിപ്പിച്ചിരിക്കുകയാണ്.
ജിഡിപി വളർച്ച തകർച്ച അഞ്ച് ശതമാനത്തിന് താഴേയ്ക്ക് കൂപ്പ് കുത്തിയ വേളയിലാണ് കൊവിഡ് പടർന്നത്. അതീവ ദുർബലമായ സാമ്പത്തിക മേഖലയ്ക്ക് കൊവിഡിനെ തുടർന്നുള്ള അടച്ചിടൽ വലിയ തിരിച്ചടിയാണ് നൽകിയിരിക്കുന്നത്. സാമൂഹ്യക്ഷേമ പദ്ധതികൾക്കും ആരോഗ്യ മേഖലയ്ക്കും വകയിരുത്താൻ പോലും മതിയായ പണ്ട് ഇല്ലാത്ത സാഹചര്യത്തിലാണ് കടുത്ത നടപടികളിലേയ്ക്ക് കടക്കാൻ കേന്ദ്രം നിർബന്ധിതമായിരിക്കുന്നതെന്നാണ് സൂചന.
വൻതുക ചെലവഴിക്കേണ്ടി വരുന്ന ആയുധ കരാറുകൾ പൂർത്തിയാക്കാനുള്ള സാമ്പത്തിക സ്ഥിതി നിലവിൽ ഇല്ലെന്നാണ് സൂചന. എല്ലാ ആയുധ ഇടപാടുകളും നിർത്തി വയ്ക്കാൻ സൈന്യത്തിന് കേന്ദ്രം നിർദേശം നൽകി. മോഡി പ്രത്യേക താൽപര്യമെടുത്ത റഫേൽ കരാറും നിർത്തി വെയ്ക്കുകയാണ്. ഫ്രാൻസിലെ ദാസോ ഏവിയേഷനിൽ നിർമ്മിക്കുന്ന യുദ്ധവിമാനങ്ങൾക്ക് തുക കൈമാറേണ്ട സമയം കൂടിയാണിത്.
ഇതിനിടെ, സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കേന്ദ്ര സർക്കാർ ജീവനക്കാരുടെ വർധിച്ച ക്ഷാമബത്ത നൽകുന്നത് നിർത്തി വയ്ക്കാനും കേന്ദ്ര ധനകാര്യമന്ത്രാലയം ഉത്തരവിറക്കി. വർധിച്ച ക്ഷാമ ബത്ത 2021 ജൂൺ മാസം വരെയുള്ള ഒരു വർഷത്തേയ്ക്ക് നൽകില്ല. കേന്ദ്ര പെന്‍ഷന്‍കാര്‍ക്കും ഇത് ബാധകമാണ്. ഡിഎ 17 ശതമാനത്തില്‍ നിന്നും 21 ആയി വര്‍ധിപ്പിക്കാന്‍ കഴിഞ്ഞ മാര്‍ച്ചിലാണ് തീരുമാനിച്ചിരുന്നത്.
Discussion about this post