ബീജിങ്: ലോകത്തെ ആശങ്കയുടയെ മുൾമുനയിൽ നിർത്തിയിരിക്കുന്ന കൊവിഡ് 19 എന്ന മഹാമാരിയുടെ ആദ്യത്തെ ഇരകളെ കണ്ടെത്തി. ഒരു ലക്ഷത്തിലേറെ പേരുടെ ജീവനെടുത്ത കൊറോണ വൈറസ് രോഗികളാക്കിയ വൃദ്ധ ദമ്പതികളെ താനാണ് ചികിത്സിച്ചതെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ചൈനയിലെ ഹുബെ പ്രവിശ്യയിലെ ഒരു വനിതാ ഡോക്ടർ.
ഡിസംബർ ഒടുവിൽ വുഹാനിൽ ഡോ. ഷാങ് ജിക്സിയാന് മുന്നിലെത്തിയ വൃദ്ധദമ്പതിമാരുടെ സിടി സ്കാൻ പരിശോധിച്ചപ്പോഴാണ് പുതിയ വൈറസിനെക്കുറിച്ച് വിവരം ലഭിച്ചതെന്നാണ് ചൈനയിലെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കൊറോണയുടെ പ്രാഥമിക സ്രോതസ് സംബന്ധിച്ച് ചൈന ഇതുവരെയും കൃത്യമായ വിവരങ്ങൾ പുറത്തുവിടുന്നില്ലെന്ന് അമേരിക്ക ഉൾപ്പെടെ ലോകരാജ്യങ്ങൾ ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് ഈ വാർത്ത പുറത്തുവന്നിരിക്കുന്നത്.
ഡിസംബർ 25ന് ഹൂബെ പ്രവിശ്യാ ആശുപത്രിയിൽ എത്തിയ വൃദ്ധദമ്പതിമാർക്കാണ് ആദ്യമായി രോഗബാധ കണ്ടെത്തിയതെന്നാണ് ഇതോടെ സ്ഥിരീകരിച്ചിരിക്കുന്നത്. ചൈനയിൽനിന്ന് കൊവിഡ് രോഗം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകുന്നതും ആദ്യമായാണ്. ഒരു സാധാരണ കേസായി ഈ രോഗം മുതിർന്ന ഡോക്ടറായ ഷാങിന് മുന്നിൽ എത്തുകയായിരുന്നു.
ഹുബെ ആശുപത്രിയിലെ ശ്വാസകോശവിഭാഗം ഡയറക്ടറായ ഡോ. ഷാങ് ജിക്സിയാൻ തന്റെ അനുഭവം വിവരിക്കുന്നതിങ്ങനെ: ഡിസംബർ 26നാണ് തന്റെ മുന്നിലേക്ക് സാധാരണ പനിയുടേയും ന്യൂമോണിയയുടേയും ലക്ഷണങ്ങളായ പനി, ചുമ, ക്ഷീണം എന്നിവയുമായി വൃദ്ധദമ്പതികൾ എത്തുന്നത്. ണ് പ്രകടമായിരുന്നത്. എന്നാൽ തൊട്ടടുത്ത ദിവസം ഇവരുടെ സിടി സ്കാൻ ലഭിച്ചപ്പോൾ പതിവു രോഗങ്ങളിൽനിന്നു വ്യത്യസ്തമായ ഒരു അവസ്ഥയാണ് തോന്നിയതെന്നു ഡോ. ഷാങ് ചൈനീസ് ഔദ്യോഗിക വാർത്താ ഏജൻസിയായ സിൻഹുവയോടു പറഞ്ഞു.
2003ൽ സാർസ് രോഗബാധയുടെ സമയത്ത് വുഹാനിലെ രോഗികളെ പരിശോധിച്ചിരുന്ന ഡോ. ഷാങ്ങിന് ഒരു പകർച്ചവ്യാധിയുടെ ലക്ഷണങ്ങളാണ് സിടി സ്കാനിൽ കണ്ടെത്താൻ കഴിഞ്ഞത്. വൃദ്ധദമ്പതിമാരുടെ സിടി സ്കാൻ പരിശോധിച്ചതിനു പിന്നാലെ ഡോക്ടർ ഇവരുടെ മകന്റെ സിടി സ്കാൻ കൂടി എടുക്കാൻ നിർദേശിച്ചു. യാതൊരു രോഗലക്ഷണങ്ങളും ഇല്ലാതിരുന്ന മകൻ ഇതിനു വിസമ്മതിച്ചു. പണം തട്ടാനുള്ള തന്ത്രമാണെന്നാണ് അയാൾ ആദ്യം കരുതിയതെന്ന് ഡോ. ഷാങ് പറഞ്ഞു. എന്നാൽ ഇയാളെ നിർബന്ധിച്ച് സ്കാൻ ചെയ്തതോടെ രണ്ടാമത്തെ തെളിവും തന്റൈ മുന്നിലെത്തുകയായിരുന്നെന്ന് ഷാങ് പറയുന്നു. ഇതിന് ശേഷമാണ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയത്.
അതേസമയം, കൊറോണ ബാധ ആദ്യമുണ്ടായത് ആർക്കാണ് എന്ന് അറിയാൻ ശാസ്ത്രലോകം ഏറെ താൽപര്യത്തോടെയാണു കാത്തിരിക്കുന്നത്. ആദ്യത്തെ ആളെ കണ്ടെത്തിയാൽ എങ്ങിനെയാണ് ഇയാൾക്കു രോഗം പകർന്നതെന്ന് അറിയാൻ കഴിയുമെന്നത് തന്നെ കാരണം. വൈറസ് മൃഗങ്ങളിൽനിന്നു മനുഷ്യരിലെത്തി പിന്നീട് മറ്റുള്ളവരിലേക്കു വ്യാപിക്കുകയായിരുന്നുവെന്ന നിഗമനം ശരിയാണോ എന്നു കൃത്യമായി തിരിച്ചറിയാനും ഇതു സഹായിക്കും. ഈ വെളിപ്പെടുത്തൽ കൂടുതൽ പഠനങ്ങൾക്കും വഴി തെളിയിക്കുകയാണ്.
Discussion about this post