തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തെ തുടർന്നുണ്ടായ പ്രതിസന്ധിയിൽ ദുരിതം അനുഭവിക്കുന്ന കാൽ ലക്ഷത്തിൽ അധികം വരുന്ന മദ്രസ അധ്യാപകർക്ക് പ്രത്യേക ധനസഹായം പ്രഖ്യാപിച്ച് സർക്കാർ. ഇതിനായി കോർപ്പസ് ഫണ്ടിൽ നിന്നും 5 കോടി രൂപ വിനിയോഗിക്കാൻ സംസ്ഥാനത്തെ മദ്രസ അധ്യാപക ക്ഷേമനിധി ബോർഡിന് അനുമതി നൽകിയതായി ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി കെടി ജലീൽ അറിയിച്ചു. ഉടനെ തന്നെ അർഹരായവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് തുക ട്രാൻസ്ഫർ ചെയ്യും.
മന്ത്രി കെടി ജലീലിന്റെ ഫേസ്ബുക്ക് കുറിപ്പ്:
സംസ്ഥാനത്തെ മദ്രസ്സാദ്ധ്യാപക ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ ഇരുപത്തി അയ്യായിരത്തിലധികം വരുന്ന മദ്രസ്സാദ്ധ്യാപകർക്ക് അവരുടെ പ്രയാസം കണക്കിലെടുത്ത് 2000 രൂപ വീതം പ്രത്യേക സഹായം നൽകാൻ അഞ്ചുകോടി തങ്ങളുടെ കോർപ്പസ് ഫണ്ടിൽ നിന്ന് വിനിയോഗിക്കാൻ ക്ഷേമനിധി ബോർഡിന് അനുമതി നൽകി സർക്കാർ ഉത്തരവായി. ഉടനെ തന്നെ ബന്ധപ്പെട്ടവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് തുക ട്രാൻസ്ഫർ ചെയ്യും. വിവിധ ക്ഷേമനിധികൾ അവരവരുടെ ധനസ്ഥിതി നോക്കി കഴിയുന്ന സഹായങ്ങൾ നൽകണമെന്ന മുഖ്യമന്ത്രിയുടെ നിർദേശം മാനിച്ചാണ് ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ഈ തീരുമാനം. ബഹുമാന്യരായ സയ്യിദ് മുത്തുകോയ ജിഫ്രി തങ്ങളും ശൈഖുനാ എ.പി അബൂബക്കർ മുസ്ല്യാരും ജനാബ് ടി.പി. അബ്ദുല്ലക്കോയ മദനിയും തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയും സി.പി. ഉമർ സുല്ലമിയും കുഞ്ഞുമുഹമ്മദ് പറപ്പൂരും കഴിയുന്ന സഹായം മദ്രസ്സാദ്ധ്യാപകർക്ക് നൽകണമെന്ന് സർക്കാരിനോട് അഭ്യർത്ഥിച്ചിരുന്നു.
Discussion about this post