തിരുവനന്തപുരം: വിത്ഡ്രോവൽ സിൻഡ്രമുണ്ടെന്ന ഡോക്ടറുടെ കുറിപ്പടി ഉണ്ടെങ്കിൽ മദ്യം വീട്ടിലെത്തിച്ചു നൽകാൻ ബെവ്കോ. ഇതിനായി സർവീസ് ചാർജ്ജായി നൂറ് രൂപ ഈടാക്കും. എക്സൈസ് പാസ് നൽകുന്നവർക്ക് ബെവ്കോ ഗോഡൗണിൽ നിന്നാവും മദ്യം എത്തിക്കുക.
അതേസമയം, മദ്യ വിതരണത്തോട് സഹകരിക്കാത്ത ജീവനക്കാരുടെ പേരും വിവരങ്ങളും സർക്കാരിന് കൈമാറുമെന്ന് ബെവ്കോ എംഡി സ്പർജൻ കുമാർ വ്യക്തമാക്കി. ഡോക്ടർമാരുടെ കുറിപ്പടി പ്രകാരം മദ്യം നൽകാമെന്ന സർക്കാർ ഉത്തരവിറങ്ങിയതോടെ നടപടിക്രമങ്ങൾ വിശദീകരിച്ചു കൊണ്ട് ബെവ്കോ ഗോഡൗൺ മാനേജർമാർക്ക് ബെവ്കോ എംഡി നിർദേശം നൽകുകയായിരുന്നു. മദ്യം എത്തിച്ചു നൽകുന്നതിന് ആവശ്യമായ വാഹനങ്ങൾ ഗോഡൗൺ മാനേജർമാർ സംഘടിപ്പിക്കണം എന്നും സർക്കുലറിൽ പറയുന്നു.
എക്സൈസിന്റെ പാസുമായി എത്തുന്നവർക്ക് ബെവ്കോയുടെ എസ്എൽ 9 ലൈസൻസുള്ള ഗോഡൗണിൽ നിന്നായിരിക്കും മദ്യവിതരണം നടത്തുക. സംസ്ഥാനത്തെ എല്ലാ ബിവറേജസ് ഔട്ട്ലെറ്റുകളിലേക്കും മദ്യമെത്തിക്കുന്ന ഗോഡൗണുകളിൽ നിന്നാവും മദ്യം വിതരണം. നൂറ് രൂപയാണ് സർവ്വീസ് ചാർജ്ജ് ചാർജ്ജായി ഈടാക്കുക. ഗോഡൗണിലെ ഏറ്റവും വിലകുറഞ്ഞ മദ്യമായിരിക്കും നൽകുക. മൂന്നു ലിറ്റർ വീതം ഒരാൾക്ക് ഒരാഴ്ചത്തേക്ക് നൽകാനാണ് പാസ്.
സർക്കാർ നിർദേശവും നടപടിയും പാലിക്കാത്തവരെ കുറിച്ചുള്ള പേര് വിവരങ്ങൾ നൽകണമെന്നും സർക്കുലർ നിഷ്കർഷിക്കുന്നുണ്ട്. ആവശ്യമെങ്കിൽ ഗോഡൗൺ മാനേജർമാർക്ക് എക്സൈസിന്റെയോ പോലീസിന്റെയോ സഹായം തേടാം. ലോക്ക്ഡൗൺ കാലയളവിൽ മാത്രമായിരിക്കും ഈ സംവിധാനം ഉണ്ടാവുക. സർക്കാർ ആശുപത്രിയിലെ ഡോക്ടർമാർക്ക് മാത്രമാണ് കുറിപ്പടി നൽകാനുള്ള അധികാരം.
Discussion about this post