ന്യൂഡൽഹി: കൊവിഡ് 19 ബാധയെ പ്രതിരോധിക്കാനായി രാജ്യം സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനിടയിലും ആശങ്കയുണർത്തി ഒരുവിഭാഗം ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. രോഗബാധിതരുടെ എണ്ണം റിപ്പോർട്ട് ചെയ്യപ്പെടുന്നതുവെച്ച് നോക്കിയാൽ മെയ് മാസം പകുതിയാകുമ്പോഴേക്കും രാജ്യത്ത് 13 ലക്ഷം പേർക്കുവരെ രോഗം ബാധിച്ചേക്കാമെന്നാണ് മുന്നറിയിപ്പ്.
രോഗത്തിന്റെ വ്യാപനത്തിൽ രണ്ടാം ഘട്ടത്തിൽ നിന്ന് മൂന്നാം ഘട്ടത്തിലേക്ക് കടക്കുന്നു എന്ന വിലയിരുത്തലിനിടെയാണ് ഈ മുന്നറിയിപ്പ് വരുന്നത്. കോവ ഇന്ത് 19 സ്റ്റഡി ഗ്രൂപ്പിലെ ഗവേഷകരും ഡാറ്റാ ശാസ്ത്രജ്ഞരും വിദഗ്ധരുമാണ് ഈ മുന്നറിയിപ്പ് നൽകുന്നത്. രോഗ പരിശോധന മെല്ലെയാണ് നടക്കുന്നതെന്നും മാർച്ച് 18 വരെ 11,500 സാമ്പിളുകൾ മാത്രമാണ് പരിശോധിച്ചതെന്നും അവർ ചൂണ്ടിക്കാണിക്കുന്നു.
അംഗീകരിക്കപ്പെട്ട മരുന്നോ വാക്സിനോ ഇല്ലാത്തതിനാൽ അടുത്ത ഘട്ടത്തിലെ വ്യാപനം വളരെ വലിയ പ്രത്യാഘാതം ഉണ്ടാക്കിയേക്കാം. ഇറ്റലിയിലും അമേരിക്കയിലും മെല്ലെ വ്യാപിച്ച്, പിന്നീട് കാട്ടുതീ പോലെ പടർന്നുപിടിക്കുകയായിരുന്നു വൈറസ്.
പെട്ടെന്ന് സാമ്പിളുകൾ പരിശോധിച്ച് രോഗനിർണയം നടത്തുന്നതിലെ കാലതാമസമാണ് ഇന്ത്യക്ക് പ്രധാന വെല്ലുവിളിയായി മാറുകയെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. അമേരിക്കയുടേയും ഇറ്റലിയുടേയും വഴിയിലാണ് ഇന്ത്യയും നീങ്ങുന്നതെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു. അതേസമയം ഈ മഹാമാരിയെ നേരിടാൻ കടുത്ത പ്രതിരോധ നടപടികളാണ് കേരളവും കേന്ദ്രവും നടത്തുന്നത്. എങ്കിലും ജനങ്ങൾ ദുരിതത്തിലായതും സർക്കാരുകളെ ആശങ്കപ്പെടുത്തുന്നുണ്ട്.
Discussion about this post