കൊച്ചി: ബിഗ്ബോസ് സീസൺ 2-വിൽ നിന്നും പുറത്തായി നാട്ടിലെത്തിയ ഡോ. രജിത് കുമാറിന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വിലക്ക് ലംഘിച്ച് വൻസ്വീകരണം ഒരുക്കിയ സംഭവത്തിൽ ഇതുവരെ 13 ആരാധകർ പിടിയിൽ. സംഭവത്തിൽ അറസ്റ്റിലായവർ എല്ലാം എറണാകുളം ജില്ലയിൽ നിന്നുള്ളവരാണ്. 75 പേർക്കെതിരെയാണ് ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തിൽ 50 ഓളം പേരെ തിരിച്ചറിഞ്ഞിട്ടുണ്ടുമുണ്ട്. അതേസമയം, രജിത് കുമാർ ഇപ്പോഴും ഒളിവിൽ തന്നെയാണെന്നാണ് പോലീസ് നിഗമനം.
വിമാനത്താവളത്തിൽ തടിച്ചുകൂടി കൊറോണ കാലത്തെ നിയന്ത്രണങ്ങളെ വെല്ലുവിളിച്ച ആളുകളിൽ ഇതുവരെ തിരിച്ചറിയാൻ സാധിക്കാത്തവരെ കണ്ടെത്താനുള്ള പോലീസ് ശ്രമം തുടരുകയാണ്. സംഭവത്തിൽ പങ്കാളികളായ മുഴുവൻ ആളുകളേയും അറസ്റ്റ് ചെയ്യാനാണ് പോലീസിന് ലഭിച്ചിരിക്കുന്ന നിർദേശം.
ലോകത്തെ മുഴുവനും ഭീതിയിലാഴ്ത്തി കൊറോണ വൈറസിന്റെ വ്യാപനം നടക്കുന്നതിന്റെ പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പും സർക്കാരും പുറപ്പെടുവിച്ച നിർദേശങ്ങൾ ലംഘിക്കുന്നത് ഗൗരവമായി എടുത്ത് പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചിരുന്നു. ഇത്തരം കാര്യങ്ങൾ സംഭവിക്കാതിരിക്കുകയായിരുന്നു വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. വളരെ പെട്ടെന്നാണ് അവർ അവിടെ ആളുകളെ സംഘടിപ്പിക്കുകയും മുദ്രാവാക്യം വിളിച്ചു സ്വീകരണം നൽകിയതും. ഇതൊന്നും അംഗീകരിക്കാനാവില്ലെന്ന് മന്ത്രി സുനിൽ കുമാറും പറഞ്ഞു. നല്ല മനസുള്ളവർക്കൊന്നും കൊറോണ വരില്ലെന്നും മറ്റും രജിത് കുമാർ പറഞ്ഞ കാര്യവും സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post