തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വീണ്ടും സ്ഥിരീകരിച്ചതോടെ മുൻകരുതൽ ശക്തമാക്കി ആരോഗ്യ വകുപ്പും ഭരണകൂടവും. മുൻകരുതലിന്റെ ഭാഗമായി ആറ്റുകാൽ പൊങ്കാലയ്ക്ക് എത്തുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ കെ ഗോപാലകൃഷ്ണൻ പറഞ്ഞു. 23 ഹെൽത്ത് ടീമിനെ പെങ്കാല നടക്കുന്ന സ്ഥലങ്ങളിൽ സജ്ജമാക്കിയിട്ടുണ്ട്. 12 ആംബുലൻസുകളും അഞ്ച് ബൈക്ക് ആംബുലൻസുകളും പൊങ്കാല നടക്കുന്ന പ്രദേശങ്ങളിൽ സജ്ജമായിരിക്കും.
രോഗബാധിത രാജ്യങ്ങളിൽ നിന്നും വന്നവർ വീട്ടിൽ തന്നെ പൊങ്കാലയിടാൻ ശ്രദ്ധിക്കണമെന്നും നിർദേശിച്ചു. റസിഡൻസ് അസോസിയേഷൻ അംഗങ്ങൾ അടക്കമുള്ള ടീമുകൾ അതത് സ്ഥലങ്ങളിൽ പനിയോ ജലദോഷമോ ഉള്ളവരേയും രോഗബാധിത പ്രദേശങ്ങളിൽ നിന്നും മടങ്ങിയെത്തിയവരേയും കണ്ടെത്തി ജില്ലാ ഭരണകൂടത്തെ അറിയിക്കും.
പൊങ്കാലയിടാനെത്തുന്നവരുടെ വീഡിയോ ക്ലിപ്പിംഗ് അടക്കം എടുക്കും. എന്തെങ്കിലും പ്രശ്നമുണ്ടായാൽ സമ്പർക്കത്തിലുള്ള ആളുകളെ കണ്ടെത്താൻ ഇത് എളുപ്പമായിരിക്കുമെന്നും റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാന്റ്, ക്ഷേത്രങ്ങൾ എന്നിവിടങ്ങളിൽ അവബോധം നടത്തുമെന്നും കളക്ടർ പറഞ്ഞു.
Discussion about this post