ന്യൂഡൽഹി: രാജ്യാതിർത്തിയിൽ കൊടുംതണുപ്പിൽ ജീവൻ പണയം വെച്ച് ഡ്യൂട്ടി ചെയ്യുന്ന സൈനികരോട് സൈന്യവും കേന്ദ്ര സർക്കാരും കാണിക്കുന്ന ക്രൂരതയുടെ നേർച്ചിത്രം പുറത്ത്. ലഡാക്, സിയാച്ചിൻ പ്രദേശങ്ങളിലെ സൈനികർക്ക് കൊടും തണുപ്പിനെ അതിജീവിക്കാൻ സാധ്യമായ ബൂട്ടുകളും വസ്ത്രങ്ങളും കണ്ണടകളും നൽകാതെ ഇന്ത്യൻ സൈന്യത്തിന്റെ നേതൃത്വം വലിയ വീഴ്ചയാണ് വരുത്തുന്നതെന്ന രൂക്ഷ വിമർശനവുമായി കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ.
ഇവിടങ്ങളിലെ സൈനികർക്ക് ആവശ്യമായ ഉപകരണങ്ങളും വസ്ത്രങ്ങളും ആവശ്യാനുസരണം നൽകുന്നതിന് സൈനിക സംവിധാനങ്ങൾ വലിയ പരാജയമാണെന്ന് സിഎജി പാർലിമെന്റിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
കൊടും തണുപ്പിൽനിന്നും രക്ഷനേടാൻ ആവശ്യമായ, മൈനസ് 55 ഡിഗ്രി തണുപ്പ് വരെ താങ്ങാൻ കഴിയുന്ന കാലുറകൾ ലഭ്യമല്ലാത്ത അവസ്ഥയിൽ പഴയ ബൂട്ടുകൾ നന്നാക്കി വീണ്ടും ഉപയോഗിക്കുകയാണ് സൈനികർ എന്നും റിപ്പോർട്ട് ആരോപിക്കുന്നു. വില കുറഞ്ഞ തുണി സഞ്ചികളും ഗുണമേന്മയില്ലാത്ത മറ്റ് ഉപകരണങ്ങളുമാണ് ആർമി പൊതുവെ വാങ്ങാറുള്ളതെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. 7.74 കോടി രൂപ അധികം ചെലവാക്കി വാങ്ങിയ 31,779 കിടക്കകളും തണുപ്പിൽ ഉപയോഗിക്കുന്ന മുഖംമൂടികളും നിലവാരമില്ലാത്തവയാണെന്നും സിഎജി റിപ്പോർട്ട് പറയുന്നു.
കേന്ദ്ര പ്രതിരോധ സർവകലാശാല സ്ഥാപിക്കാൻ താമസിക്കുന്നതിനെതിരെയും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.
Discussion about this post