ന്യൂഡൽഹി: ജമ്മു കാശ്മീരിന്റെ വിഭജനത്തിനും പ്രത്യേക അധികാരം റദ്ദാക്കുന്നതിനും മുന്നോടിയായി കാശ്മീർ നേതാക്കളെ തടവിലാക്കിയ സംഭവത്തെ ന്യായീകരിച്ച് ബിജെപി ജമ്മു കാശ്മീർ അധ്യക്ഷൻ രവീന്ദർ റെയ്ന. യുവാക്കളെ കലാപത്തിന് പ്രേരിപ്പിക്കുമെന്നതിനാലാണ് നേതാക്കളെ കരുതൽ തടങ്കലിലാക്കിയതെന്ന് രവീന്ദർ റെയ്ന പറഞ്ഞു. അതേസമയം, വീട്ടുതടങ്കലിൽ കഴിയുന്ന നേതാക്കളെ ഒരു മാസത്തിനുള്ളിൽ സ്വതന്ത്രരാക്കുമെന്നും അദ്ദേഹം ഡൽഹിയിൽ പറഞ്ഞു. മുൻ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുള്ള, മെഹ്ബൂബ മുഫ്തി, ഒമർ അബ്ദുള്ള തുടങ്ങിയവർ ആറ് മാസത്തോളമായി വീട്ടുതടങ്കലിലാണ്.
കാശ്മീരിലെ ശാന്തമായ അന്തരീക്ഷം വഷളാക്കാൻ പാകിസ്താൻ നിരന്തരം ശ്രമിക്കുകയാണെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഡൽഹിയിലെത്തിയ രവീന്ദർ റെയ്ന പറഞ്ഞു. കാശ്മീർ പുനഃസംഘടനയുടെ മേന്മകൾ ഡൽഹി തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വിശദീകരിക്കാനാണ് ബിജെപി രവീന്ദർ റെയ്നയെ ഡൽഹിയിലെത്തിച്ചിരിക്കുന്നത്.
പുനഃസംഘടനയ്ക്ക് ശേഷം സ്ഥിതിഗതികളിൽ മാറ്റമുള്ള സാഹചര്യത്തിൽ മോചന നടപടികൾ പുരോഗമിക്കുകയാണ്. ഇന്റലിജൻസ് ഏജൻസികളുടെ വിവരങ്ങളുടെയടക്കം അടിസ്ഥാനത്തിൽ വൈകാതെ തീരുമാനമുണ്ടാകുമെന്നും കാശ്മീർ ബിജെപി അധ്യക്ഷൻ വ്യക്തമാക്കുന്നു. തീവ്രവാദത്തിന് കശ്മീരിനെ ആയുധമാക്കാനാണ് പാകിസ്താന്റെ ശ്രമം. എന്നാൽ ഇനിയത് വിലപ്പോവില്ലെന്നും രവീന്ദർ റെയ്ന പറഞ്ഞു.
Discussion about this post