ഡൽഹി/ഗുവാഹത്തി: ആസാമിലെ പതിറ്റാണ്ടുകൾ നീണ്ട രക്തചൊരിച്ചിലിന് അവസാനം ഒരുക്കി ബോഡോ തീവ്രവാദികളും കേന്ദ്ര-സംസ്ഥാന സർക്കാരും ചേർന്ന് സമാധാന കരാറിൽ ഒപ്പുവെച്ചു. സായുധ തീവ്രവാദ സംഘടനയായ നാഷണൽ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാൻഡുമായാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സമാധാനക്കരാർ ഒപ്പുവച്ചത്. പ്രത്യേക സംസ്ഥാനം വേണമെന്നാവശ്യപ്പെട്ട് ബോഡോ തീവ്രവാദികൾ നടത്തിയ ആക്രമണങ്ങൾക്ക് ഈ കരാറോടെ അവസാനമാകുമെന്നാണ് പ്രതീക്ഷ.
പ്രത്യേക സംസ്ഥാനം വേണമെന്ന ആവശ്യം ബോഡോ മേഖലയ്ക്ക് 1500 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ബോഡോ തീവ്രവാദി സംഘടന വ്യക്തമാക്കി. നാഷണൽ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാൻഡുമായി കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായും ആസാം മുഖ്യമന്ത്രി സർബാനന്ദ സോനോവാളും ചേർന്നാണ് കരാർ ഒപ്പുവച്ചത്. ഈ കരാറിന്റെ ശിൽപിയെന്ന് കരുതപ്പെടുന്ന, വടക്കുകിഴക്കിന്റെ ചുമതലയുള്ള, ആസാം മന്ത്രി ഹിമന്ത ബിശ്വശർമ്മയും ചടങ്ങിൽ പങ്കെടുത്തു.
ഇത് ചരിത്രദിനമാണെന്നാണ് അമിത് ഷാ കരാർ ഒപ്പുവച്ചതിനെക്കുറിച്ച് പ്രതികരിച്ചത്.
കേന്ദ്രസർക്കാർ, ആസാം സർക്കാർ, നാഷണൽ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാൻഡ്, ഓൾ ബോഡോ സ്റ്റുഡന്റ്സ് യൂണിയൻ എന്നിങ്ങനെയുള്ള ബോഡോ സംഘടനകൾ എന്നിവർ അടങ്ങുന്ന ത്രികക്ഷി കരാറാണിപ്പോൾ ഒപ്പുവച്ചിരിക്കുന്നത്.
പുതിയ കരാർ പ്രകാരം, സായുധ കലാപം നടത്തിയ, തീവ്രവാദികൾക്ക് കൂട്ടമാപ്പ് നൽകുന്ന കാര്യം കേന്ദ്രസർക്കാർ അനുഭാവപൂർവം പരിഗണിക്കും. ജനുവരി 30ാം തീയതിക്കകം 1500 ഓളം ബോഡോ തീവ്രവാദികൾ കീഴടങ്ങുമെന്നാണ് കരുതുന്നത്. അവരിനി തീവ്രവാദികളല്ല, നമ്മുടെ സഹോദരൻമാരാണെന്ന് അമിത് ഷാ പറഞ്ഞു.
കരാറിലെ പ്രധാന വ്യവസ്ഥകൾ:
*ബോഡോ തീവ്രവാദികളിൽ ക്രിമിനൽ കുറ്റങ്ങൾ ചെയ്യാത്തവരുണ്ടെങ്കിൽ അവരെ അർദ്ധസൈനിക വിഭാഗങ്ങളിൽ ജവാൻമാരായി നിയമനം നൽകാൻ നടപടിയുണ്ടാകും.
*ബോഡോ സമരങ്ങളുടെ ഭാഗമായി കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകും.
*ബോഡോലാൻഡ് എന്ന് അറിയപ്പെട്ടിരുന്ന മേഖല ഇനി മുതൽ ബോഡോലാൻഡ് ടെറിറ്റോറിയൽ റീജ്യൺ എന്നറിയപ്പെടും.
*ബോഡോ ജനങ്ങൾക്ക് ‘ഗിരിവർഗ ഗോത്രം’ എന്ന പദവിയും സംവരണവും. *ദേവനാഗരി ലിപിയിലുള്ള ബോഡോ ഭാഷ, ഇനി ആസാമിലെ ഔദ്യോഗിക ഭാഷകളിലൊന്നാകും.
*ബോഡോലാൻഡിന് 1500 കോടി രൂപയുടെ സാമ്പത്തികപാക്കേജ്. മൂന്ന് വർഷത്തേക്ക് 250 കോടി രൂപ വീതം, സംസ്ഥാനസർക്കാർ ബോഡോ മേഖലയ്ക്കായി നൽകും. ബാക്കി തുക കേന്ദ്രസർക്കാരും നൽകും. ബോഡോ മേഖലയിൽ വ്യാവസായിക, തൊഴിൽ വികസനത്തിനായി പ്രാഥമികമായി ഈ തുക ഉപയോഗിക്കും.
*മേഖലയിൽ ഇക്കോ ടൂറിസം വികസിപ്പിക്കും.
*ബോഡോ മേഖലയിൽ ബോഡോ സമരത്തിന്റെ പ്രാഥമിക വക്താക്കളിൽ ഒരാളായിരുന്ന ഉപേന്ദ്രനാഥ ബ്രഹ്മയുടെ പേരിൽ ഉപേന്ദ്രനാഥ സർവകലാശാലയും ഒരു ദേശീയ സ്പോർട്സ് സർവകലാശാലയും രൂപീകരിക്കും.
*മേഖലയിൽ ഒരു റീജ്യണൽ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, ഹോട്ടൽ മാനേജ്മെന്റ് ക്യാമ്പസ്, മദർ ഡയറി പ്ലാന്റ്, എൻഐടിയും കൂടുതൽ നവോദയ വിദ്യാലയങ്ങളും സ്ഥാപിക്കും.
Discussion about this post