തിരുവനന്തപുരം: ഒടുവിൽ ഒട്ടേറെ ചർച്ചകൾക്കും അനിശ്ചിതത്വത്തിനും ശേഷം കെപിസിസി ഭാരവാഹുകളുടെ കാര്യത്തിൽ ഇന്ന് അന്തിമ തീരുമാനമായേക്കും. പുതിയ കെപിസിസി അധ്യക്ഷൻ ചുമതലയേറ്റ് ഒന്നരവർഷത്തോളം കഴിഞ്ഞാണ് കെപിസിസി ഭാരവാഹി പട്ടിക പുറത്തു വരുന്നത്. എ-ഐ ഗ്രൂപ്പുകളുടെ സമ്മർദ്ദത്തെ തുടർന്ന് 130 പേരെ ഉൾപ്പെടുത്തിയായിരുന്നു നേരത്തെ തയ്യാറാക്കിയ പട്ടിക. എന്നാൽ ഈ പട്ടികയ്ക്ക് ഹൈക്കമാന്റ് അനുമതി നൽകാതെ മടക്കിയതോടെ നാണംകെട്ട കേരളത്തിലെ കോൺഗ്രസ് പട്ടിക 45 പേരിലേക്ക് വെട്ടിച്ചുരുക്കുകയായിരുന്നു. ഒരാൾക്ക് ഒരു പദവി എന്ന നയം കർശനമായി നടപ്പാക്കാൻ ഹൈക്കമാന്റ് നിർദേശിക്കുകയും ചെയ്തിട്ടുണ്ട്. ഇതോടെയാണ് മാരത്തൺ ചർച്ചകൾ നടത്തി 130 ഭാരവാഹികളുടെ ലിസ്റ്റ് വെട്ടിച്ചുരുക്കി 45 പേരുടെ പട്ടികയിലേക്ക് എത്തിച്ചത്.
ഗ്രൂപ്പ് പോരിനെ തുടർന്ന് കടുത്ത സമ്മർദ്ദത്തിലായിട്ടും ഇത്തവണ ജംബോ പട്ടിക വേണ്ടെന്ന നിലപാടിലായിരുന്നു കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. എന്നാൽ ഇതിന് അംഗീകാരം കിട്ടിയിരുന്നില്ല. പക്ഷെ ഹൈക്കമാന്റ് മുല്ലപ്പള്ളിക്ക് ഒപ്പം നിന്നു. കർശന വിമർശനം ഉയർന്നതോടെ വിഡി സതീശൻ, ടിഎൻ പ്രതാപൻ, എപി അനിൽ കുമാർ എന്നീ നേതാക്കൾ തങ്ങളെ ഭാരവാഹിത്വത്തിലേക്ക് പരിഗണിക്കേണ്ടെന്ന് കാണിച്ച് ഹൈക്കമാന്റിന് കത്ത് നൽകിയിരുന്നു.
Discussion about this post