ന്യൂഡൽഹി: നിർഭയ കേസിലെ നാലു പ്രതികൾക്കും മരണ വാറണ്ട് പുറപ്പെടുവിച്ചതോടെ ഈ മാസം 22ന് വധശിക്ഷ നടപ്പാക്കുമെന്ന് ഉറപ്പായി. ഇതിന് പിന്നാലെ ഡൽഹിയിലെ പട്യാല ഹൗസ് കോടതി മുറിയിൽ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. പ്രതികളിൽ ഒരാളായ മുകേഷ് സിങിന്റെ അമ്മ നിർഭയയുടെ അമ്മയുടെ അരികിലെത്തി മകന്റെ ജീവനുവേണ്ടി യാചിച്ചു. ആശാദേവിയുടെ സാരിയിൽ പിടിച്ചുകൊണ്ട് എന്റെ മകനോട് പൊറുക്കണമെന്നും അവന്റെ ജീവനുവേണ്ടി ഞാൻ യാചിക്കുകയാണെന്നും അവർ പറഞ്ഞുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.
അതേസമയം, ഏഴു വർഷത്തോളമായി മകൾക്ക് നീതി ലഭിക്കുന്നതിനുവേണ്ടി നിയമ പോരാട്ടം നടത്തുന്ന ആശാദേവി എന്നാൽ പതറിയില്ല, ‘എനിക്കും ഒരു മകളുണ്ടായിരുന്നു. അവൾക്ക് എന്താണ് സംഭവിച്ചത്? അതൊക്കെ എനിക്ക് എങ്ങനെ മറക്കാൻ കഴിയും. ഏഴ് വർഷമായി ഞാൻ നീതിക്കുവേണ്ടി കാത്തിരിക്കുകയാണ്’- നിർഭയയുടെ അമ്മ പറഞ്ഞു. ഇതോടെ കോടതി മുറിയിൽ നിശബ്ദത പാലിക്കണമെന്ന് ജഡ്ജി നിർദ്ദേശിച്ചു.
കോടതിക്ക് പുറത്തിറങ്ങിയ ആശാ ദേവി പിന്നീട് തന്റെ മകൾക്ക് നീതി ലഭിച്ചുവെന്നും ജനുവരി 22 തനിക്ക് സുപ്രധാന ദിനമാണെന്നും അവർ പിന്നീട് കോടതിക്ക് പുറത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. നിർഭയ കേസ് പ്രതികളായ മുകേഷ് സിങ് (32), പവൻ ഗുപ്ത (25), വിനയ് ശർമ (26), അക്ഷയ് കുമാർ സിങ് (31) എന്നിവർ കോടതി മരണ വാറണ്ട് കോടതി പുറപ്പെടുവിച്ചതിന് പിന്നാലെ മുറിയിൽ പൊട്ടിക്കരഞ്ഞുവെന്നും മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.
Discussion about this post