ഒരു കാലത്ത് സിനിമാ ലോകത്തെ പ്രമുഖതാരമായിരുന്ന നടി ചാർമിള ഇന്ന് ആരും തിരിഞ്ഞുനോക്കാനില്ലാതെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലെന്ന് റിപ്പോർട്ട്. അസ്ഥിരോഗത്തെ തുടർന്ന് നടി ചാർമിളയെ ചെന്നൈയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിച്ചുവെന്നാണ് റിപ്പോർട്ടുകൾ. കിൽപ്പുക് സർക്കാർ ആശുപത്രിയിലാണ് ചാർമിള ചികിത്സ തേടിയെത്തിയതെന്നും അവരെ സഹായിക്കാൻ ആരും കൂടെയില്ലെന്നും തമിഴ്മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
തൊണ്ണൂറ് കാലഘട്ടത്തിൽ മലയാളസിനിമയിലെ ഉദിച്ചുയരുന്ന താരമായിരുന്നു ചാർമിള. സിനിമയ്ക്ക് ഉള്ളിലും പുറത്തും താരത്തിന് ഒട്ടേറെ ആരാധകരും ഉണ്ടായിരുന്നു. പിന്നീട് വിസ്മൃതിയിലേക്ക് പോയ ചാർമിളയുടെ ജീവിതം കടുത്ത പ്രതിസന്ധിയിലാണെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു. ഇക്കാര്യം ചാർമിള തന്നെ അഭിമുഖങ്ങളിൽ തുറന്ന് പറഞ്ഞിട്ടുമുണ്ട്. സോഫ്റ്റ്വെയർ എഞ്ചിനീയറായിരുന്ന രാജേഷുമായുള്ള വിവാഹമോചനത്തിനു ശേഷം മകനോടൊപ്പം ചാർമിള ജീവിച്ചു വരികയായിരുന്നു.
രോഗബാധിതയായ അമ്മയും ചാർമിളയ്ക്കൊപ്പമാണ് കഴിയുന്നത്. ഇതിനിടെ വിക്രമാദിത്യൻ എന്ന സിനിമയിലൂടെ മലയാളത്തിൽ തിരിച്ചെത്തുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് വേഷങ്ങൾ ലഭിക്കാതായതോടെ ജീവിതം വീണ്ടും വഴിമുട്ടി. ഇപ്പോൾ തമിഴ് നടൻ വിശാലാണ് ചാർമിളയുടെ മകന്റെ വിദ്യാഭ്യാസ ചെലവുകൾ വഹിക്കുന്നത്.
Discussion about this post