കൊച്ചി: പാലാരിവട്ടം പാലം ഒരു വർഷം തികയും മുമ്പെ തകർന്നതിന് പിന്നാലെ പാലം നിർമ്മാണത്തിലെ അഴിമതിക്കേസിൽ മുൻ മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിനെ പ്രതി ചേർക്കാനുള്ള വിജിലൻസ് അപേക്ഷയിൽ ഗവർണർ അഡ്വക്കേറ്റ് ജനറലിനോട് (എജി) അഭിപ്രായം തേടി. അപേക്ഷയിൽ അന്തിമ തീരുമാനമെടുക്കുന്നതിന് മുന്നോടിയായാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അഡ്വക്കേറ്റ് ജനറൽ സിപി സുധാകരപ്രസാദിനോട് അഭിപ്രായം ആരാഞ്ഞത്. രാജ്ഭവനിലെത്തി കൂടിക്കാഴ്ച നടത്താനാണ് ഗവർണർ എജിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. അഴിമതി നിരോധന നിയമത്തിലെ ഭേദഗതി പ്രകാരം മുൻ മന്ത്രിയായ വികെ ഇബ്രാഹിംകുഞ്ഞിനെ കേസിൽ പ്രതി ചേർക്കണമെങ്കിൽ ഗവർണറുടെ അനുമതി ആവശ്യമാണ്.
ഇതോടെ, എജി സിപി സുധാകരപ്രസാദ് അടുത്തദിവസം തന്നെ ഗവർണറെ നേരിട്ടെത്തി കാര്യങ്ങൾ ധരിപ്പിക്കും. പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻ മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിനെ പ്രതിചേർക്കാനുള്ള വിജിലൻസിന്റെ അപേക്ഷ മൂന്നുമാസമായി ഗവർണറുടെ പരിഗണനയിലാണ്. വിജിലൻസ് നൽകിയ അപേക്ഷ സംസ്ഥാന സർക്കാരാണ് ഗവർണർക്ക് കൈമാറിയത്. എന്നാൽ മൂന്നുമാസം കഴിഞ്ഞിട്ടും ഗവർണറുടെ മറുപടി ലഭിച്ചിരുന്നില്ല.
നേരത്തെ ഇക്കാര്യത്തിൽ വിജിലൻസ് ഡയറക്ടറെയും വിജിലൻസ് ഐജിയെയും രാജ്ഭവനിലേക്ക് വിളിച്ച് ഗവർണർ ചർച്ച നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് അപേക്ഷയിൽ അന്തിമതീരുമാനമെടുക്കുകയാണെന്ന സൂചന നൽകി എജിയോടും അഭിപ്രായം തേടിയിരിക്കുന്നത്.
Discussion about this post