ന്യൂഡൽഹി: ഹൈദരാബാദിൽ പ്രതികളെ ഏറ്റുമുട്ടലിൽ വധിച്ച സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണ കമ്മീഷനെ നിയോഗിച്ച് സുപ്രീം കോടതി. സുപ്രീം കോടതിയിൽ നിന്ന് വിരമിച്ച വിഎസ് സിർപൂർക്കർ അധ്യക്ഷനായ മൂന്ന് അംഗ സമിതിയെയാണ് സുപ്രീം കോടതി നിയോഗിച്ചത്. സിബിഐ മുൻ ഡയറക്ടർ ഡിആർ കാർത്തികേയൻ, മുംബൈ ഹൈക്കോടതി മുൻ ജഡ്ജി രേഖ പ്രകാശ് ബാൽദോത്ത എന്നിവരാണ് സമിതിയിൽ ഉള്ളത്. വെറ്റിനറി ഡോക്ടർ ദിശ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ പോലീസ് അറസ്റ്റ് ചെയ്ത മുഴുവൻ പ്രതികളും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സംഭവത്തിലാണ് മൂന്ന് മാസത്തിനകം അന്വേഷണം പൂർത്തിയാക്കണമെന്ന് സുപ്രീം കോടതി ജുഡീഷ്യൽ സമിതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
പോലീസ് ഏറ്റുമുട്ടലിൽ നാല് പ്രതികൾ കൊല്ലപ്പെടാൻ സാഹചര്യമൊരുക്കിയ തെലങ്കാന സർക്കാരിനെതിരെ കോടതി രൂക്ഷ വിമർശനവും ഉന്നയിച്ചു. മുതിർന്ന അഭിഭാഷകൻ മുകുൾ റോഹ്ത്തഗിയാണ് തെലങ്കാന സർക്കാരിന് വേണ്ടി സുപ്രീംകോടതിയിൽ ഹാജരായത്. തോക്ക് തട്ടിയെടുത്ത് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് വെടിവക്കേണ്ടിവന്നതെന്ന് മുകുൾ റോഹ്ത്തഗി വാദിച്ചു. പ്രതികൾക്ക് തോക്ക് കിട്ടിയത് എവിടെ നിന്നാണെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ ചോദ്യം. പ്രതികൾ പോലീസിന് നേരെ വെടിവച്ചപ്പോൾ ആർക്കെങ്കിലും പരിക്കേറ്റോ എന്ന് ചീഫ് ജസ്റ്റിസിന്റെ ചോദ്യത്തിന് രണ്ടുപേർക്ക് പരിക്കേറ്റെന്നായിരുന്നു തെലങ്കാന സർക്കാരിന്റെ മറുപടി.
ജനങ്ങൾക്ക് സത്യം അറിയേണ്ടതുണ്ട്. ഏറ്റുമുട്ടലിൽ പങ്കെടുത്ത പോലീസ് ഉദ്യോഗസ്ഥർക്ക് എതിരെ തെലങ്കാന സർക്കാർ നിയമപരമായ നടപടി എടുത്താൽ സുപ്രീം കോടതി ഇടപെടില്ലെന്നും അല്ലെങ്കിൽ ഇടപെടേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി. എന്നാൽ, കുറ്റക്കാരല്ലാത്തവർക്കെതിരെ നടപടി എടുക്കാനാകില്ലെന്നായിരുന്നു സർക്കാർ വാദം. പോലീസ് വീഴ്ചയെ കുറിച്ച് അന്വേഷണം കൂടിയേ തീരൂ എന്നും ഇത് വിശ്വാസ്യതയുടെ പ്രശ്നമാണെന്നും വിലയിരുത്തിയ കോടതി തെലങ്കാന സർക്കാരിനെതിരെ രൂക്ഷ വിമർശനവും ഉന്നയിച്ചു.
കൊല്ലപ്പെട്ടവർ പ്രതികളാണെന്നതിന് തെളിവുണ്ടോ എന്ന ചോദ്യത്തിന് സിസിടിവി ദൃശ്യങ്ങളുണ്ടെന്ന മറുപടിയും സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. ഇതാണ് സ്ഥിതിയെങ്കിൽ വിചാരണകൾ അപഹാസ്യമാകുമെന്ന വിമർശനവും കോടതി ഉന്നയിച്ചു. സുപ്രീംകോടതി അന്വേഷണം പ്രഖ്യാപിക്കുകയാണെങ്കിൽ ഹൈക്കോടതിയും മനുഷ്യാവകാശ കമ്മീഷനും നടത്തുന്ന അന്വേഷണം നിർത്തിവെക്കണം എന്നും തെലങ്കാന സർക്കാർ ആവശ്യപ്പെട്ടു.
Discussion about this post